തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നേരത്തെ ഇടുക്കി ജില്ലയിൽ മാത്രമാണ് അലർട്ട് ഉണ്ടായിരുന്നത്.
ഇടുക്കിയ്ക്ക് പുറമേ പത്തനംതിട്ട ജില്ലയിൽ കൂടിയാണ് പുതുതായി യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. ഇന്നലെയും ഇരു ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നു. മുന്നറിയിപ്പ് പോലെ തന്നെ ശക്തമായ മഴയും ജില്ലകളിൽ ലഭിച്ചിരുന്നു.
വരുന്ന നാല് ദിവസവും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ കാസർകോട്, കണ്ണൂർ എന്നീ ജില്ലകൾ ഒഴികെയുള്ളവിടങ്ങളിൽ മഴ ലഭിക്കും. ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിർദ്ദേശം എങ്കിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മറ്റെന്നാൾ പത്തനംതിട്ടയിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലർട്ട് ആണ്. മഴയ്‌ക്കൊപ്പം ഇടി, മിന്നൽ, കാറ്റ് എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.
അതേസമയം മഴ ലഭിക്കുമെങ്കിലും പകൽ സമയങ്ങളിൽ ചൂട് കൂടിയ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. ആയതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അറിയിപ്പുണ്ട്.
Discussion about this post