രാത്രിയുടെ മറവിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ ശല്യക്കാരായ എത്തുന്ന സാമൂഹ്യവിരുദ്ധരായ ആളുകളിൽ നിന്നും രക്ഷനേടുന്നതിനായി വീട്ടിൽ തെരുവ് നായ്ക്കളെ വളർത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശികളായ കാഞ്ചനയും അമ്മയും. രാജനഗരിയുടെ പ്രൗഢിയും മെട്രോ വികസനത്തിന്റെ പകിട്ടും ഒരുമിച്ചു പങ്കിടുന്ന തൃപ്പുണിത്തുറ പോലൊരു പ്രദേശത്താണ് രണ്ട് സ്ത്രീകൾക്ക് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നത്.
മൃഗാവകാശ പ്രവർത്തകയും ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ കോർഡിനേറ്ററുമായ അമ്പിളി പുരക്കൽ പങ്കു വച്ച വിഡിയോയിലൂടെയാണ് കാഞ്ചനയുടെയും അമ്മയുടേയും അവസ്ഥ പുറംലോകമറിയുന്നത്.
തൃപ്പൂണിത്തുറ എരൂരിൽ ഇടിഞ്ഞു പൊളിഞ്ഞു നിലംപൊത്താറായ ഒരു കെട്ടിടത്തിൽ 90വയസ്സുള്ള അമ്മയ്ക്കും 10നായ്ക്കൾക്കും ഒപ്പം കഴിയുന്നു.കെട്ടിട നിർമാണ പണിക്ക് പോയി കാലങ്ങൾകൊണ്ടുണ്ടാക്കിയ 3ലക്ഷം രൂപയും വട്ടി പലിശക്ക് വാങ്ങിയ 50000 രൂപയും ചേർത്തു 15വർഷം മുൻപ് സ്വന്തമായി വാങ്ങിയ ഭൂമിയിൽ ആരോഗ്യപ്രശ്നങ്ങളുള്ള വൃദ്ധയായ അമ്മയുമായി താമസം ആരംഭിക്കുമ്പോൾ അവർ നേരിടേണ്ടി വന്നത് രാത്രി ജാരന്മാരുടെ ശല്യം ആയിരുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടിൽ സ്വൈര്യം ആയി ഉറങ്ങാൻ സമ്മതിക്കാത്ത പകൽ മാന്യൻമാരിൽ നിന്ന് രക്ഷ നേടാൻ ആണ് രണ്ട് നായ്ക്കളെ തെരുവിൽ നിന്നും കൂടെ കൂട്ടിയത്. അവ പെറ്റു പെരുകി ഇപ്പോൾ 10പേരായി. വട്ടി പലിശക്ക് വാങ്ങിയ 50000അടച്ചിട്ടും അടച്ചിട്ടും കുറയാതെ വന്നപ്പോൾ തൃപ്പൂണിത്തുറ പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 3ലക്ഷം രൂപ വായ്പ എടുത്തു. കോവിഡ് രൂക്ഷമാകുന്നത് വരെ പണി എടുത്തു കൃത്യമായി അടച്ചു കൊണ്ടിരുന്ന ലോൺ കോവിഡ്ന്റെ ആഘാതത്തിൽ പണിക്ക് പോകാൻ സാധിക്കാതെ ആയതോടെ പലിശ കയറി ഇപ്പോൾ ജപ്തിയിൽ ആയി.
മഴക്കാലം വന്നാൽ വെള്ളം പുരയ്ക്ക് അകത്താകുന്ന അവസ്ഥയിൽ ഒരു വീടിനു വേണ്ടി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല. പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഇവർക്ക് വീട് പണിക്ക് അനുവദിച്ച ലോൺ വസ്തു പണയത്തിൽ ആയതിനാൽ നഷ്ടപ്പെട്ടു.
”ജപ്തി ചെയ്യാൻ വന്നാൽ ഈ നായ്ക്കൾക്കും അമ്മയ്ക്കും വിഷം നൽകി ഞാനും ചാവും…” എന്നാണ് വയസ്സായ അമ്മയും വയ്യാത്ത കാലുമായി കാഞ്ചന വിങ്ങുന്ന മനസ്സോടെ തന്നോട് പറഞ്ഞതെന്ന് അമ്പിളി പുരക്കൽ പറയുന്നു.
മൃഗാവകാശ പ്രവർത്തകയായ അമ്പിളി കാഞ്ചനയുടെ അടുക്കൽ എത്തുന്നത് അവരുടെ പെറ്റുപെരുകിയ നായ്ക്കൾ പരിസരവാസികൾക്ക് പരാതി ആയതോടെയാണ്. തുടർന്ന് അമ്പിളി പ്രതിനിധാനം ചെയ്യുന്ന DAYA Animal Welfare Organisation നായ്ക്കളെ വന്ധ്യീകരിച്ചു നൽകി. തുടർന്നുള്ള മാസങ്ങളിൽ അവർക്കുള്ള ഭക്ഷണം എത്തിക്കുകയും ചെയ്തു. കൂട്ടത്തിൽ മാസാമാസം അവരാൽ കഴിയും വിധത്തിലുള്ള സഹായം സാമ്പത്തികമായും ഭക്ഷ്യവസ്തുക്കളായും കാഞ്ചനയ്ക്കും അമ്മയ്ക്കും എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ അതെല്ലാം അവർ കടന്നു പോകുന്ന അവസ്‌ഥയിൽ അപര്യാപ്തമാണെന്ന് പറയാതെ വയ്യ.
”മഴക്കാലത്ത് നായ്ക്കൾക്ക് നനയാതെ കിടക്കാൻ ഒരിടം അവർ ഞങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അത് സാധിച്ചു കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മഴ പെയ്താൽ വെള്ളം നിറയുന്ന വീട്ടിനുള്ളിൽ കാഞ്ചനയും അമ്മയും എങ്ങനെ കഴിഞ്ഞു കൂടും എന്നതും വേദനിപ്പിക്കുന്ന ഒരു ചോദ്യമാണ്.കാഞ്ചനയുടെയും അമ്മയുടെയും ഈ അവസ്ഥ പല മാധ്യമ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽ പെടുത്തി എങ്കിലും നിരാശയായിരുന്നു ഫലം” അമ്പിളി പുരക്കൽ പറയുന്നു
കാഞ്ചനക്കും അവരുടെ സംരക്ഷകർ ആയ നായ്ക്കൾക്കും ഈ മഴക്കാലം നനയാതെ കിടക്കാൻ ഇനി മനുഷ്യ സ്നേഹികളുടെ സഹായം വേണം..കാഞ്ചനയെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് 9447837850നമ്പറിൽ ബന്ധപ്പെടാം എന്ന് അറിയിക്കുകയാണ് മാധ്യമപ്രവർത്തക കൂടിയായ അമ്പിളി പുരയ്‌ക്കൽ .
Discussion about this post