ആലപ്പുഴ: വ്യാജ രേഖ ഉപയോഗിച്ച് അഭിഭാഷകയായി ജോലി ചെയ്ത ശേഷം ഒളിവിൽ പോയ സെസി സേവ്യർ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്. മാസങ്ങളായി പോലീസ് ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു. ഒരു തവണ കോടതിയുടെ പരിസരത്ത് എത്തിയെങ്കിലും പോലീസിന്റെ സാന്നിദ്ധ്യം മനസിലാക്കിയതോടെ രക്ഷപെടുകയായിരുന്നു. മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതിന്റെ രേഖകൾ ഉണ്ടാക്കിയത്. കോടതി കമ്മീഷനായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
യോഗ്യത സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്ന് ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെസിക്കെതിരെ പോലീസ് കേസെടുക്കുന്നത്. കോടതിയേയും സഹഅഭിഭാഷകരേയും കബളിപ്പിച്ച് രണ്ടര വർഷത്തോളം സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സെസി, അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ലാണ് ഇവർക്ക് അംഗത്വം കിട്ടുന്നത്. കോടതി നടപടികളിൽ പങ്കെടുക്കുകയും, ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോവുകയും ചെയ്തിരുന്നു.
2021ലാണ് ഇവരുടെ യോഗ്യത സംബന്ധിച്ച് ആക്ഷേപം ഉയരുന്നത്. 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കാൻ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും സെസി ഹാജരാക്കിയില്ല. സെസി നൽകിയ എൻറോൾമെന്റ് നമ്പർ വ്യാജമാണെന്നും തുടർ പരിശോധനയിൽ കണ്ടെത്തി. അഭിഭാഷക യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇവരെ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു.
Discussion about this post