കൊല്ലം: എഴുകോണിൽ വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ
മുണ്ടക്കൽ തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കുടുംബ വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ സൂക്ഷിച്ചിരുന്ന 1.015 കിലോ ഹാഷിഷും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
സ്റ്റീഫൻ സ്ഥിരമായി ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടു വന്ന് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊണ്ടുക്കുന്നതായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് ശേഷം ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇതോടെയാണ് വിവരം ശരിയാണെന്ന് വ്യക്തമായത്. ഇതോടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
ഇരുപതു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കൊമേഴ്സ്യൽ ക്വാണ്ടിറ്റി അളവിലുള്ള ഹാഷിഷ് ഓയിലാണ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി.അനികുമാറിന്റെ നേതൃത്വത്തിൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കൊല്ലം ഐ. ബി പാർട്ടിയും, കൊട്ടാരക്കര സർക്കിൾ പാർട്ടിയും, എഴുകോൺ റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. മധുസൂദനൻ നായർ, ജലാലുദീൻ കുഞ്ഞ്,കെ. ആർ. അനിൽ, പോൾസൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡി. എസ്. മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷിലു, ബിജുമോൻ,എം.എസ്. ഗിരീഷ്, ബിജു,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.മുഹമ്മദ് അലി, സുബിൻ,വിശാഖ്, രജിത് അനിൽകുമാർ, ശ്രീജിത്ത്. എ. മിറാന്റ,വനിതാ സിവിൽ എക്സൈസ് ഓഫീസർ അനീസ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ് എന്നിവർ പങ്കെടുത്തു
Discussion about this post