ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ വെച്ച് 8.28 ഓടെയാണ് അന്ത്യം.
പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാളെ രാവിലെ മൃതദേഹം ആശുപത്രിയിൽ നിന്ന് ബാദൽ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. തുടർന്ന് അന്ത്യ കർമ്മങ്ങൾ നടത്തും.
അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായ വ്യക്തിയാണ് പ്രകാശ് സിംഗ് ബാദൽ. 1970-71 വരെയും 1977-80 വരെയും 2007-2017 വരെയും പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
പഞ്ചാബ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിർണായക പങ്കുവഹിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കർഷകരുടെയും സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങളുടെയും ക്ഷേമത്തിനായി നിരവധി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
Discussion about this post