ന്യൂഡൽഹി: പാകിസ്താൻ സൈന്യം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാനുള്ള സാഹചര്യത്തിലല്ലെന്ന് മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. പാകിസ്താനിൽ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ബജ്വയുടെ തുറന്നു പറച്ചിൽ. പാകിസ്താൻ സൈന്യവും യുദ്ധ ടാങ്കുകളും ഇന്ത്യൻ സൈന്യവുമായി യുദ്ധം ചെയ്യാനുള്ള അവസ്ഥയിലല്ലെന്നാണ് ബജ്വ പറയുന്നത്. നാളുകൾക്ക് മുൻപ് ബജ്വ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുന്നത്.
രാജ്യത്തിന്റെ യുദ്ധ ടാങ്കുകൾ പ്രവർത്തനക്ഷമമായ അവസ്ഥയിലല്ല. അവ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഡീസൽ പോലും അതിലില്ല. 20-25 ആളുകളോട് പോലും പാകിസ്താൻ സൈന്യത്തിന് യുദ്ധം ചെയ്യാൻ കഴിയില്ലെന്നും ബജ്വ പറഞ്ഞതായി പാക് മാദ്ധ്യമപ്രവർത്തകനായ ഹമീദ് മിർ പറയുന്നു. എന്നാൽ ബജ്വയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മറ്റൊരു മാദ്ധ്യമപ്രവർത്തനായ നസീം സെഹ്‌റയും രംഗത്തെത്തുന്നുണ്ട്.
ഈ പരാമർശങ്ങൾ അങ്ങേയറ്റം പ്രകോപനപരമാണെന്നും, ബജ്വയെ പോലെ ഒരു കരസേനാ മേധാവിയെ കോടതി മാർഷൽ ചെയ്യണമെന്നും നസീം സെഹ്‌റ പറയുന്നതായി വീഡിയോയിൽ കേൾക്കാം. കശ്മീർ വിഷയത്തിൽ ബജ്വ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, വെടിനിർത്തൽ കരാറിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊടുക്കണമെന്നും മിർ പറയുന്നുണ്ട്. 2016 മുതൽ 2022 വരെ പാകിസ്താൻ കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ബജ്വയുടെ കാലത്താണ് ഇന്ത്യയും പാക്കിസ്താനും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നത്.
Discussion about this post