കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണത്തിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരിയുൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് അനുകൂല ഉത്തരവ്. കഴിഞ്ഞ മാസമാണ് രാമനവമി ആഘോഷപരിപാടികൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായത്.
കേസിൽ അന്വേഷണം ശരിയായ ദിശയിൽ അല്ല നടക്കുന്നതെന്നും, പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുവേന്ദു അധികാരി ഹർജി നൽകിയത്. സംഭവത്തിൽ ഭീകര ബന്ധം ഉണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു എൻഐഎ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പുറമേ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എൻഐഎയ്ക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. തെളിവായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കൈമാറാനും നിർദ്ദേശമുണ്ട്. രണ്ട് ആഴ്ചത്തെ കാലാവധിയും ഇതിനായി പോലീസിന് കോടതി നൽകിയിട്ടുണ്ട്.
രാമനവമി ദിനത്തിൽ വ്യാപക അക്രമ സംഭവങ്ങൾക്കാണ് ബംഗാൾ വേദിയായത്. ഹൗറയുൾപ്പെടെ പ്രധാന നഗരങ്ങളിൽ ആയിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ നിരവധി ഹിന്ദുക്കൾക്ക് പരിക്കേൽക്കുകയും വൻ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മമതാ ബാനർജി പിന്നീട് പ്രതികളെ സംരക്ഷിക്കുന്ന നയമായിരുന്നു സ്വീകരിച്ചത്. ഇത് മാത്രമല്ല കേസ് അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുവേന്ദു അധികാരി കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന് കാട്ടി കോടതിയെ സമീപിച്ചത്.
Discussion about this post