ഇടുക്കി: നെടുങ്കണ്ടത്ത് എട്ട് വയസ്സുകാരിയ്ക്ക് അമ്മയുടെ ക്രൂരമർദ്ദനം. സാരമായി പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി വിവരം പോലീസിനെ അറിയിച്ചതിന് പിന്നാലെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല. കുട്ടിയോടുള്ള ഇഷ്ടക്കുറവാണ് മർദ്ദനത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. കുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് മുത്തശ്ശി ശ്രദ്ധിച്ചത്. മകൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെ മർദ്ദനം നിർത്തിയ യുവതി റൂമിൽ കയറി കതകടച്ചു. തുടർന്ന് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേയ്ക്കും അവിടെയെത്തിയ പോലീസ് കുരുക്ക് അറുത്തുമാറ്റി യുവതിയെ രക്ഷിച്ച് ആശുപത്രിയിലാക്കി. കുട്ടികളെ കെട്ടിത്തൂക്കാനായി സമീപത്ത് രണ്ട് കുരുക്കുകളും യുവതി കെട്ടിയിരുന്നു.
28 കാരിയായ യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ് എട്ട് വയസ്സുകാരി. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ എട്ട് വയസ്സുകാരി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അവധി ആയതിനാൽ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ എത്തിയതായിരുന്നു കുട്ടി. ഇതിനിടെയാണ് മർദ്ദനമേറ്റത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും ക്ഷതങ്ങളുമുണ്ട്.
സംഭവത്തിൽ യുവതിയ്‌ക്കെതിരെ പോലീസ് കേസ് എടുക്കും. രണ്ടാം വിവാഹത്തിന് ശേഷം അമ്മയ്‌ക്കൊപ്പമാണ് യുവതിയുടെ താമസം. ഈ വിവാഹത്തിൽ ഒന്നരവയസ്സുള്ള കുട്ടിയും ഉണ്ട്. കഴിഞ്ഞ ദിവസം യുവതി കുട്ടിയെ മർദ്ദിച്ചുവെന്നാണ് മുത്തശ്ശിയുടെ മൊഴി.
Discussion about this post