തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതി അടിമുടി അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടലാസ് കമ്പനികൾക്ക് തട്ടിപ്പും വെട്ടിപ്പും നടത്താനുളള അവസരം ഒരുക്കുന്നതായിരുന്നു പദ്ധതിയെന്ന് തെളിവുകൾ സഹിതം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ കൊണ്ടുവന്നത് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ അല്ല. അതിൽ ഒരു ശതമാനം മാത്രമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉളളത്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കൊഗ്നേഷൻ എന്ന എഎൻപിആർ ക്യാമറകളാണ് കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കുറിച്ചും മെഷീൻ ലേണിംഗിനെക്കുറിച്ചും അറിയാവുന്നവർ എഐ ക്യാമറ എന്ന് വിശേഷിപ്പിക്കുന്നത് കേട്ട് ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് വൻതോതിലുളള അഴിമതി നടത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. നാല് കമ്പനികളാണ് ടെൻഡറിന് മുന്നോട്ടുവന്നത്. അതിൽ ഗുജറാത്ത് ഇൻഫോ ടെക് എന്ന കമ്പനിയെ സാങ്കേതിക പരിജ്ഞാനമില്ല എന്ന് പറഞ്ഞ് തളളിക്കളഞ്ഞു. ബാക്കി മൂന്ന് കമ്പനികളിൽ രണ്ടെണ്ണവും എസ്ആർഐടിയുമായി ബന്ധമുളള കമ്പനികളാണ്. കെ ഫോൺ പദ്ധതിയിൽ എസ്ആർഐടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അശോക ഇൻഫോടെക്് ആണ് ഒരു കമ്പനിയെന്ന് ചെന്നിത്തല പറഞ്ഞു.
പദ്ധതിക്ക് അനുമതി നൽകി ഏപ്രിൽ 12 ന് മന്ത്രിസഭ പുറത്തിറക്കിയ ഉത്തരവ് തന്നെ വിചിത്രമാണ്. ഒൻപതാം പാരഗ്രാഫ് പരിശോധിച്ചാൽ അഴിമതിയുടെ നേർച്ചിത്രം ബോധ്യപ്പെടും. പ്രവൃത്തികൾ ഏതാണ്ട് പൂർണമായി പൂർത്തീകരിച്ച് കഴിഞ്ഞതിനാലും സർക്കാർ മുൻപ് എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളിലായി നൽകിയതിനാലും ഗതാഗത കമ്മീഷണർ നൽകിയ വർക്ക് ഓർഡറുകൾ റദ്ദ് ചെയ്യാൻ കഴിയാത്തതിനാലും പദ്ധതിക്ക് അനുമതി നൽകുന്നു എന്നാണ് ക്യാബിനറ്റ് നോട്ടിൽ പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നഗ്നമായ അഴിമതിക്ക് മന്ത്രിസഭയും കൂട്ടുനിൽക്കുകയായിരുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പദ്ധതിക്കായുളള ടെൻഡർ തന്നെ വിചിത്രമാണ്. കെൽട്രോൺ 151 കോടി രൂപയ്ക്ക് എസ്ആർഐടിക്ക് കരാർ നൽകി. എസ്ആർഐടി പ്രസാഡിയോ, അൽ ഹിന്ദ് എന്നീ കമ്പനികൾക്ക് ഉപകരാർ നൽകി. അൽ ഹിന്ദ് എന്നത് ഒരു ടൂർ കമ്പനിയാണ്. പിന്നീട് അൽ ഹിന്ദ് കരാറിൽ നിന്ന് മാറി. ഇതിന് ശേഷം തിരുവനന്തപുരത്തുളള ലൈറ്റ് മാസ്റ്റർ എന്ന കമ്പനി വരുന്നു പിന്നീട് അവരും അതിൽ നിന്ന് പിൻമാറിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എസ്ആർഐടി, പ്രസാഡിയോ, ലൈറ്റ് മാസ്റ്റർ എന്നീ മൂന്ന് കമ്പനികൾ ചേർന്ന് 2020 നവംബർ 16 ന് സംയുക്ത കരാർ ഉണ്ടാക്കുകയായിരുന്നു. നവംബർ 20 ന് പ്രസാഡിയോയും എസ്ആർഐടിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പദ്ധതി നടപ്പാക്കേണ്ടത് പ്രസാഡിയോയും ലൈറ്റ് മാസ്റ്ററുമാണെന്ന് പറയുന്നു. എസ്ആർഐടി ലൈറ്റ് മാസ്റ്റർ കമ്പനിക്ക് നൽകിയ പർച്ചേസ് ഓർഡറിന്റെ പകർപ്പും രമേശ് ചെന്നിത്തല പുറത്തുവിട്ടു.
ക്യാമറ ഉൾപ്പെടെ പദ്ധതി നടപ്പാക്കാൻ വേണ്ടി വരുന്ന ആകെ സാധനസാമഗ്രികളുടെ വില 75, 32, 58, 841 കോടി രൂപയാണ് പ്രസാഡിയോയുടെ ചുമതലയുളള ഇൻസ്റ്റലേഷൻ വർക്കിന് ടെൻഡർ തുകയുടെ അഞ്ച് മുതൽ 5.5 ശതമാനം വരെ വേണ്ടി വരികയുളളൂവെന്നാണ് പറയുന്നത്. 151 കോടി രൂപയുടെ കരാർ തുക കണക്കിലെടുക്കുമ്പോൾ ഇത് 8.3 കോടി രൂപയാണ്. അതായത് എസ്ആർഐടിയുടെ കണക്ക് പ്രകാരം എഐ ക്യാമറ സ്ഥാപിക്കാൻ ആകെ വേണ്ടി വരുന്ന തുക 83.6 കോടി രൂപ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.
Discussion about this post