ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്താന് ഉപദേശം നൽകി സാമ്പത്തിക വിദഗ്ധർ. പാകിസ്താൻ 5000 രൂപയുടെ നോട്ട് അസാധുവാക്കിയാൽ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കൂ എന്ന് ഊർജ്ജ സാമ്പത്തിക വിദഗ്ധനായ അമ്മാർ ഖാൻ പറഞ്ഞു. ഇതിൽ ഇന്ത്യയെ കണ്ട് പഠിക്കാനാണ് പാക് സർക്കാരിന് അമ്മാർ ഖാൻ ഉപദേശം നൽകിയത്.
പാകിസ്താനിൽ എട്ട് ട്രില്യൺ രൂപ ഒഴുകുകയാണ്. എന്നാൽ ഗുരുതരമായ സാമ്പത്തികമാന്ദ്യവും പതിറ്റാണ്ടുകളായി പണപ്പെരുപ്പവും നേരിടുന്ന സർക്കാരിലേക്ക് നികുതി വരുന്നില്ല. ഐഎംഎഫിൽ നിന്ന് ഫണ്ട് ലഭിച്ചില്ലെങ്കിൽ പാകിസ്താൻ അധോഗതിയിലാകും.
പാകിസ്താനിൽ കറൻസി ഇടപാടുകൾ അധികമാണ്. ഡോളറിൽ ഇറക്കുമതി ചെയ്യുന്ന പെട്രോൾ വാങ്ങുന്നവർ കറൻസിയായാണ് പണം നൽകുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന് നികുതി ലഭിക്കുന്നില്ല. ആളുകൾ പണം കൂട്ടിവെയ്ക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്നും സാമ്പത്തിക വിദഗ്ധൻ വ്യക്തമാക്കി.
പണം ഈ സംവിധാനത്തിന് പുറത്ത് പോകുമ്പോൾ, അത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തുന്നു. എന്തുകൊണ്ടാണ് ബാങ്കുകൾ വായ്പ നൽകാത്തത് ? കാരണം അവർക്ക് വായ്പ നൽകാൻ പോലും പണമില്ല. എട്ട് ട്രില്യൺ രൂപ തിരിച്ച് ബാങ്കിലെത്തിയാൽ ഫണ്ട് വിനിയോഗിക്കാനാകും. അതിനാൽ 5,000 രൂപയുടെ നോട്ടുകൾ അസാധുവാക്കുകയാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നോട്ടുകൾ കൈവശമുള്ളവർ മാത്രമാണ് ഇപ്പോൾ സമ്പന്നരെന്നും അവർ ഇതിനെ എതിർക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. പാകിസ്താനിൽ നോട്ട് നിരോധനം അഴിമതി നിറഞ്ഞ സംസ്‌കാരത്തെ ഇല്ലാതാക്കുകയും സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് രാജ്യത്തെ ഡിജിറ്റലൈസേഷനിലേക്ക് നയിക്കുമെന്നും അമ്മാർ ഖാൻ പറഞ്ഞു.
പണമിടപാടുകൾ നിരുത്സാഹപ്പെടുത്തേണ്ട സമയമാണിതെന്ന് മിഷിഗൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും നേടിയ അലി അഭിപ്രായപ്പെട്ടു.
Discussion about this post