ലക്‌നൗ: ഉത്തർപ്രദേശിൽ നടു റോഡിൽ പരസ്യമായി നമാസ് നടത്തിയവർക്കെതിരെ കേസ് എടുത്ത് പോലീസ്. ഇന്തസാമിയ കമ്മിറ്റിയിലെ 250 പേർക്കെതിരെയാണ് കേസ് എടുത്തത്. റോഡിൽ ഇവർ പ്രാർത്ഥനയ്ക്കായി ഒത്തു ചേർന്നതിനെ തുടർന്ന് വൻ ഗതാഗത തടസ്സമായിരുന്നു അനുഭവപ്പെട്ടത്.
ചെറിയ പെരുന്നാൾ ദിനത്തിൽ ഹാംപൂർ ജില്ലയിലായിരുന്നു സംഭവം. മസ്ജിദിൽ ഒത്തുകൂടിയ ചിലരായിരുന്നു നമാസ് റോഡിൽ നടത്താൻ നേതൃത്വം നൽകിയത്. മസ്ജിദിൽ പ്രാർത്ഥിക്കാതെ ഇവർ മസ്ജിദിന് മുൻപിലെ പ്രധാന പാതയിൽ ഒത്തു കൂടുകയായിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവരും ഇവരോടൊപ്പം ചേർന്നു. പ്രാർത്ഥന അവസാനിച്ച് ഇവർ പോകുന്നതുവരെ വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കിലോ മീറ്ററുകളോളം തടസ്സപ്പെട്ട വാഹന ഗതാഗതം മണിക്കൂറുകൾക്ക് ശേഷമാണ് പൂർവ്വ സ്ഥിതിയിലായത്.
നിലവിൽ പൊതുസ്ഥലങ്ങളിൽ നമാസ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ചാണ് കമ്മിറ്റി അംഗങ്ങൾ റോഡിൽ പ്രാർത്ഥന നടത്തുകയും ഗതാഗത തടസ്സം ഉണ്ടാക്കുകയും ചെയ്തത്. സംഭവത്തിൽ വിശ്വ ഹിന്ദു പ്രവർത്തകരാണ് പരാതി നൽകിയത്.
ഇന്തസാമിയ പ്രവർത്തകർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 186, 283, 341, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. സബ് ഇൻസ്‌പെക്ടർ സത്യവീർ സിംഗാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post