ബംഗളൂരു : തന്നെ അധിക്ഷേപിക്കുമ്പോഴെല്ലാം കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നത്തേയും പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന നേരത്ത് ജനങ്ങൾക്ക് സദ്ഭരണം കാഴ്ചവെച്ചിരുന്നെങ്കിൽ കോൺഗ്രസിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബിദാർ ജില്ലയിലെ ഹംനാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പതിവ് പോലെ കോൺഗ്രസ് എനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആരംഭിച്ചുകഴിഞ്ഞു. ഇത്രയും നാൾ കോൺഗ്രസ് എനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളുടെ ഒരു ‘ലിസ്റ്റ്’ എനിക്ക് ലഭിച്ചിട്ടുണ്ട്, 91 തവണ അവരെന്നെ അധിക്ഷേപിച്ചതായി ഇതിൽ പറയുന്നു. ഇത്തരത്തിൽ അസഭ്യങ്ങളുടെ നിഘണ്ടു സൃഷ്ടിക്കുന്നതിന് പകരം ജനങ്ങൾക്ക് സദ്ഭരണം എത്തിക്കാൻ അവർ ഈ സമയം ചെലവഴിച്ചിരുന്നെങ്കിൽ, അവരുടെ അവസ്ഥ ഇത്രയും ദയനീയമാകുമായിരുന്നില്ല” പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിഷപാമ്പ് പരാമർശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനം.
ഈ തിരഞ്ഞെടുപ്പ് കേവലം ജയിക്കാൻ വേണ്ടിയുള്ളതല്ല, കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസനം സാധ്യമാകൂ. ഈ തിരഞ്ഞെടുപ്പ് രാജ്യത്തുള്ള സംസ്ഥാനത്തിന്റെ പങ്ക് തീരുമാനിക്കും. രാജ്യത്ത് നമ്പർ വൺ ആക്കുന്നതിന്, ഇരട്ട എഞ്ചിൻ സർക്കാർ വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് വിദേശ നിക്ഷേപം കോൺഗ്രസ് ഭരണത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വർദ്ധിച്ചു. ഇരട്ടി വേഗത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കർണാടക വീണ്ടും ബിജെപി സർക്കാരിനെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. കർണാടകയിലെ കർഷകർക്കും ജനങ്ങൾക്കും കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയത്. കോൺഗ്രസ് സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തെ കർഷകർക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post