തൃശൂർ: ഒരുവർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി.നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. പതിവിലും ചടങ്ങ് വൈകിയെങ്കിലും കാത്തിരുന്ന പൂര പ്രേമികൾ നെയ്തലക്കാവ് ഭഗവതിയെ ആരവങ്ങളോടെ സ്വീകരിച്ചു.
നെയ്തലക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ ശിരസിൽ എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയേകി. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപ്പറമ്പിൽ എത്തിയ നെയ്തലക്കാവിലമ്മ പൂരം നടത്തുന്നതിന് അനുമതി തേടി. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിച്ച ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെയാണ് തെക്കേ ഗോപുരത്തിനുള്ളിലെത്തിയത്
ഇന്നലെ ആയിരുന്നു തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് നടന്നത്. തിരുവമ്പാടി തുടങ്ങിവെച്ചത് പാറമേക്കാവ് പൂർത്തിയാക്കി. പത്ത് മിനിറ്റിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട്.
Discussion about this post