കൊച്ചി: ആലുവയിൽ അപകടരമായി ബസ് ഓടിച്ചതിന് നടപടി എടുത്ത പോലീസിനെയും മോട്ടോർ വാഹന വകുപ്പിനേയും വെല്ലുവിളിച്ച് ബസ് ഉടമ. ആന്റോണിയോ എന്ന ബസിന്റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ ഇറക്കിയത്. ആലുവ ബാങ്ക് കവലയിൽ വച്ച് ആന്റോണിയോ ബസ് മറ്റൊരു ബസിന് നേരെ പാഞ്ഞ് വന്ന് ചില്ല് തകർത്തതായി പരാതി ഉയർന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ബസിന്റെ ഡ്രൈവർ ബ്രിസറ്റോ മാത്യൂസിന്റെ ലൈസൻസ് രണ്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നാലെയാണ് ബസ് സംഘം ഭീഷണി റീലുമായി രംഗത്തെത്തിയത്. ബസിൽ ഉണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും മോഹൻലാലിന്റെ സിനിമയിലെ സംഭാഷണങ്ങളും ചേർത്താണ് റീൽ ഉണ്ടാക്കിയിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ആന്റോണിയോ ബസ് വരുന്നത് കണ്ട് രണ്ടാമത്തെ ബസ് റോഡിന്റെ അരികിലേക്ക് ഒടുക്കിയെങ്കിലും കരുതിക്കൂട്ടി ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയും ആന്റോണിയോ ബസ് ആലുവയിൽ മറ്റൊരു ബസിന്റെ സൈഡ് മിറർ മനപൂർവ്വം ഇടിച്ച് തെറിപ്പിച്ചിരുന്നു.
Discussion about this post