ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചത്. കാട്ടാനയെ കുമിളിയിലെത്തിച്ചപ്പോൾ പൂജ നടത്തിയത് ചിലർ വിവാദമാക്കാൻ ശ്രമിച്ചിരുന്നു. കുമളി മംഗളാദേവി ഗേറ്റിലൂടെ പ്രവേശിച്ചപ്പോഴാണ് സ്ഥലത്തെ വനവാസി സമൂഹം ആനയ്ക്ക് വേണ്ടി പൂജ നടത്തിയത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൂജാരി അരുവി.
പെരിയാർ വന്യജീവി സങ്കേതത്തിൽ ഏത് മൃഗത്തെ എത്തിച്ചാലും പൂജ നടത്തിയാണ് പ്രദേശവാസികൾ ഇരുകൈകളോടെ സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.അരിക്കൊമ്പനെ എത്തിച്ചപ്പോളും അതുതന്നെയാണ് ചെയ്തതെന്നും പൂജാരി പറഞ്ഞു.
ആനയായിട്ടല്ല, നമ്മുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥി എന്ന നിലയിലാണ് ഞങ്ങൾ അരിക്കൊമ്പനെ കാണുന്നത്. കാട്ടിലെത്തുന്ന അതിഥിയെ ബഹുമാനപൂർവം സ്വീകരിക്കുക. അതായിരുന്നു പൂജയിലൂടെ ഉദ്ദേശിച്ചത്. കാടിനെ വിശ്വസിച്ച് ജീവിക്കുന്നവർ ഇവിടെ കുറേയുണ്ട്. ഇവർക്ക് ആർക്കും ഒരു കുഴപ്പമില്ലാതെ പുതിയ ലോകത്തേക്ക് അരിക്കൊമ്പനെ അയക്കുക , കാടിനും ജീവജാലങ്ങൾക്കും അവനെക്കൊണ്ട് ആക്രമണം ഉണ്ടാവരുത്. ഞങ്ങൾക്ക് ആർക്കും ദോഷം വരാതെ അവനും ആയുരാരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നിവയാണ് പൂജയിലൂടെ ഉദ്ദേശിച്ചതെന്ന് പൂജാരി അരുവി വ്യക്തമാക്കി.
കാട് ഒരു പുണ്യഭൂമിയാണ്..ആന ഇരിക്കുന്ന വഴിയിലൂടെ പോകാതെ വഴി മാറി പോകുക. അതിന്റെ അടുത്ത് ചെല്ലുമ്പോഴാണ് അത് അക്രമകാരിയാകുന്നത്. ആ വിശ്വാസമാണ് ഞങ്ങളെ കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു.ഓരോ നാട്ടിലും ഓരോ സമ്പദായങ്ങൾ ഉണ്ട്, അതൊന്നും ചർച്ചയാക്കേണ്ടതില്ല. അരിക്കൊമ്പൻറെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു
Discussion about this post