പ്രയാഗ് രാജ്: വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായിരുന്ന ആതിഖ് അഹമ്മദിന്റെ കോടികൾ വരുന്ന സ്വത്തുക്കൾ കൈവശപ്പെടുത്താൻ അനുയായികൾ തമ്മിൽ പോരിന് സാദ്ധ്യതയെന്ന് സൂചനകൾ. പ്രയാഗ്‌രാജിലും പരിസരത്തുമായി കോടികളുടെ ഭൂസ്വത്തുക്കളാണ് പ്രതാപ കാലത്ത് ആതിഖും സംഘവും ബലം പ്രയോഗിച്ച് തട്ടിയെടുത്തിട്ടുളളത്. ഇതിൽ പലതും വിശ്വസ്തരായ അനുയായികളുടെ പേരിലുമാണ്. ഇതിന്റെ അനന്തരാവകാശം തേടിയുളള പോരിനാണ് പോലീസ് സാദ്ധ്യത കൽപിക്കുന്നത്.
ആതിഖിന്റെ സംഘത്തിലുണ്ടായിരുന്നവരും വിവിധ കേസുകളിൽപെട്ട് ജാമ്യത്തിൽ കഴിയുന്നവരുമായ പലരും പോലീസ് നടപടികൾ അവസാനിച്ച് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വീണ്ടും തലപൊക്കാനുളള നീക്കങ്ങളിലാണ്. ആതിഖിന്റെ എതിർസംഘങ്ങളിൽ നിന്ന് തന്നെ പോലീസിന് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ആതിഖിന്റെ സംഘത്തിലുണ്ടായിരുന്നവരുടെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുമുണ്ട്. പ്രയാഗ് രാജിനെ ഇനിയൊരു ഗുണ്ടാകേന്ദ്രമാക്കി മാറ്റാതിരിക്കാനുളള ജാഗ്രതയിലാണ് പോലീസ്.
ഇന്റർ സ്‌റ്റേറ്റ് 227 അഥവാ ഐഎസ് 227 എന്നായിരുന്നു ആതിഖ് അഹമ്മദിന്റെ ഗ്യാങ് അറിയപ്പെട്ടിരുന്നത്. നിലവിൽ ആതിഖിന്റെ ഭാര്യ ഷായിസ്ത പർവീൺ ഇതുവരെ പോലീസിൽ പിടികൊടുത്തിട്ടില്ല. ഈ ഗുണ്ടാസംഘങ്ങളെ നയിക്കാൻ ഷായിസ്ത ഇതിനോടകം ശീലിച്ചിട്ടുണ്ടാകുമെന്നും പോലീസ് കണക്കുകൂട്ടുന്നുണ്ട്.
ആതിഖിന്റെ മരണത്തിന് ശേഷം ജയിലിൽ കഴിയുന്ന മക്കളായ അലിക്കും ഉമറിനുമെതിരെ വെളളിയാഴ്ച ബിൽഡറായ മൊഹമ്മദ് മുസ്ലീം തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയും ആരോപിച്ച് പരാതി രജിസ്റ്റർ ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ പരാതികളും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്.
ആതിഖിന്റെ സംഘത്തിലെ പ്രധാന സാമ്പത്തിക സ്രോതസ് ആയിരുന്നു പ്രയാഗ് രാജിലെയും പരിസരത്തെയും റിയൽ എസ്റ്റേറ്റ് ബിസിനസ്. വർഷങ്ങളായി കൈയ്യൂക്കും ഭീഷണിയും കൊണ്ട് പ്രയാഗ് രാജിലും പരിസരത്തും വിലപിടിപ്പുളള ഭൂമികൾ ചുളുവിലയ്ക്ക് ആതിഖും സംഘവും കൈവശപ്പെടുത്തിയിട്ടുണ്ട്. ഉടമകളെ ഭീഷണിപ്പെടുത്തി വിലപേശി തുച്ഛമായ സംഖ്യ നൽകിയാണ് ഈ ഭൂമിയിലധികവും കൈവശപ്പെടുത്തിയിരുന്നത്. ഇതിൽ പലതും അനുയായികളുടെ പേരിലാണ്. സ്വത്തുക്കളെക്കുറിച്ച് വ്യക്തമായി ധാരണയുളള ആതിഖിന്റെ സംഘാംഗങ്ങൾ അതിനായി രംഗത്തെത്താൻ സാദ്ധ്യതയുണ്ടെന്നും പോലീസ് വിലയിരുത്തുന്നു.
135 ലധികം അംഗങ്ങൾ ഉൾപ്പെട്ടിരുന്നതാണ് ആതിഖിന്റെ ഐഎസ് 227 ഗ്യാങ്. ആതിഖിന്റെ അറസ്റ്റിന് ശേഷവും പോലീസ് നടപടി കടുപ്പിച്ചതോടെയും വിശ്വസ്തരിൽ പലരും ആതിഖിനെ വഞ്ചിച്ചു തുടങ്ങിയെന്ന കഥകളും പോലീസിന്റെ ചെവിയിലെത്തിയിട്ടുണ്ട്. അതും പോരിനും പ്രതികാരത്തിനുമുളള സാദ്ധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നതെന്നും പോലീസ് വിലയിരുത്തുന്നു. ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയുമാണ് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്. ആതിഖ് കഴിഞ്ഞാൽ അഷ്‌റഫ് ആയിരുന്നു ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്നത്.
Discussion about this post