കാസർകോട്: ജനറൽ ആശുപത്രിലെ ലിഫ്റ്റ് കേടായ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സബ് ജഡ്ജിന്റെ റിപ്പോർട്ട്. ആശുപത്രിയിലെ ലിഫ്റ്റിന്റെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നായിരുന്നു. എന്നാൽ ഇതിന് കാലതാമസം എടുത്തുവെന്നും ജില്ലാ സബ് ജഡ്ജി ബി കരുണാകരന്റെ റിപ്പോർട്ടിൽ പറയുന്നു.
ലിഫ്റ്റിലുണ്ടായത് ചെറിയ തകരാർ ആയതിനാൽ അതിവേഗം പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ അതിൽ കാലതാമസം വരുത്തി. ലിഫ്റ്റ് തകരാറിലായാൽ പകരം സംവിധാനം ഒരുക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. എന്നാൽ ഇതിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോർട്ട് സംസ്ഥാന ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്ക് അദ്ദേഹം കൈമാറിയിട്ടുണ്ട്.
ഏകദേശം ഒരു മാസമായി ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലാണ്. ഇതേ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്നത്. ആശുപത്രിയിൽ പ്രസവ വാർഡും തീവ്രപരിചരണ വിഭാഗവുമെല്ലാം മുകളിലെ നിലകളിലാണ്. ഈ സാഹചര്യത്തിൽ രോഗികളെ ചുമന്ന് കയറ്റേണ്ടതും ഇറക്കേണ്ടതുമായ അവസ്ഥയാണ് ആശുപത്രിയിൽ ഉള്ളത്.
ഈ അടുത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ ബിഎംഎസ് തൊഴിലാളികൾ ചേർന്നാണ് ആശുപത്രിയിലെ ആറാം നിലയിൽ നിന്നും താഴെയിറക്കിയത്. ചികിത്സ പൂർത്തിയായി ഡിസ്ചാർജ് ആയിട്ടും ലിഫ്റ്റ് സംവിധാനം ഇല്ലാത്തതിനാൽ വാർഡിൽ തന്നെ തുടരുകയായിരുന്നു ഇയാൾ. എന്നാൽ ലിഫ്റ്റിന്റെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് കണ്ടതോടെ ചുമട്ടുതൊഴിലാളികളുടെ സഹായം തേടുകയായിരുന്നു. ഈ സംഭവത്തിന് ഒരാഴ്ച മുൻപ് മൃതദേഹം ചുമന്ന് താഴെയിറക്കിയിരുന്നു.
Discussion about this post