കീവ്: ഹിന്ദു ദൈവമായ കാളിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ചിത്രം പിൻവലിച്ച് യുക്രെയ്ൻ. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു യുക്രെയ്ൻ ചിത്രം പിൻവലിച്ചത്. അതേസമയം ചിതം പിൻവലിച്ചെങ്കിലും യുക്രെയ്‌നെതിരായ പ്രതിഷേധം തുടരുകയാണ്.
യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആയ ഡിഫൻസ് യു എന്നതിലായിരുന്നു കാളിയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ഭാഗമായി യുക്രെയ്ൻ നടത്തിയ സ്‌ഫോടനത്തിൽ നിന്നും ഉയർന്ന പുകയ്ക്കുള്ളിൽ കാളിയെ വരച്ചുകൊണ്ടായിരുന്നു അപകീർത്തിപ്പെടുത്തിയത്. കാളിയുടെ മുഖത്തിന് ഹോളിവുഡ് താരം മെർലിൻ മൺറോയുമായി സാമ്യവും ഉണ്ടായിരുന്നു. ‘ വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പ്രതിരോധ മന്ത്രാലയം പങ്കുവച്ചത്.
ചിത്രം നിമിഷ നേരങ്ങൾ കൊണ്ടുതന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇത് ഇന്ത്യക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് രൂക്ഷമായ പ്രതിഷേധവും വിമർശനവും ഉയർന്നത്. സംഭവം കണ്ടയുടനെ യുക്രെയ്‌നെ വിമർശിച്ച് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. യുക്രെയ്ൻ സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത് എന്നായിരുന്നു ചിത്രത്തോടുള്ള കാഞ്ചൻ ഗുപ്തയുടെ പ്രതികരണം. റഷ്യയുമായുള്ള സംഘർഷത്തിൽ യുക്രെയ്ൻ ഇന്ത്യയോട് സഹായമഭ്യർത്ഥിക്കുകയും, ഇന്ത്യ ആവശ്യമായതെല്ലാം നൽകുകയും ചെയ്തിരുന്നു. അത് മറന്ന് യുക്രെയ്ൻ രാജ്യത്തെ അപമാനിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.
Discussion about this post