ഇസ്ലാമാബാദ്: പാകിസ്താൻ കയ്യേറിയ ജമ്മു കശ്മീരിൽ (PoK) ജനങ്ങൾക്ക് നേരെ പാക് സൈന്യവും റേഞ്ചേഴ്സും നടത്തുന്ന നരനായാട്ടിനെതിരെയുള്ള ജനകീയ പ്രക്ഷോഭം തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും പടരുന്നു. റാവലാക്കോട്ട്, മിർപൂർ മേഖലകളിൽ അനാഥരായ പൗരന്മാർക്ക് നേരെ പാക് സുരക്ഷാ സേന നടത്തിയ ക്രൂരമായ വെടിവെയ്പ്പിലും അടിച്ചമർത്തലിലും രോഷാകുലരായ വിദ്യാർത്ഥികളും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ഇസ്ലാമാബാദ് പ്രക്ഷുബ്ധമായി.
ഇസ്ലാമാബാദിലെ നാഷണൽ പ്രസ് ക്ലബ്ബിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ പാക് സർക്കാരിനും റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തിനും എതിരെ അതിരൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി. ഇരകളാക്കപ്പെട്ടവർക്ക് അടിയന്തര നീതി ലഭ്യമാക്കണമെന്നും, അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവർ പ്ലക്കാർഡുകളേന്തി ആവശ്യപ്പെട്ടു. വ്യാജമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് നാടകങ്ങൾക്കിടെ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവെയ്പ്പിൽ ഇതുവരെ 31-ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റാവലാക്കോട്ടിൽ മാത്രം 21 പേരും മിർപൂരിൽ 10 പേരുമാണ് സുരക്ഷാ സേനയുടെ തോക്കിനിരയായത്.
അതേസമയം, പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ നേരിടുന്ന സമാനതകളില്ലാത്ത ക്രൂരതകൾക്കെതിരെ ശബ്ദമുയർത്താൻ ജമ്മു, ശ്രീനഗർ, പൂഞ്ച്, രജൗരി മേഖലകളിലെ ജനങ്ങളോട് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JKJAAC) നേതാവ് സർദാർ അമൻ ഖാൻ ആഹ്വാനം ചെയ്തു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശത്ത് പാക് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം പുകയുകയാണ്. പാക് അതിക്രമങ്ങൾ അതിരുകടന്നതോടെ സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്ത് തന്നെ സർക്കാരിനും സൈന്യത്തിനുമെതിരെ പൗരന്മാർ തെരുവിലിറങ്ങുന്നത് പാക് ഭരണകൂടത്തെ വലിയ രീതിയിലാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്.












