കുമളി : ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിലെത്തി. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖല തന്നെയാണിത്. ജിപിഎസ് കോളറിൽ നിന്ന് സിഗ്‌നലിൽ നിന്നാണ് അരിക്കൊമ്പൻ എവിടെയാണെന്ന് മനസിലായത്. വനംവകുപ്പ് വാച്ചർമാരുടെ സംഘവും അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് കൊമ്പൻ പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.
അതേസമയം അരിക്കൊമ്പൻ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലിൽ എത്തിച്ച കുങ്കിയാനകൾ ഇന്ന് മടങ്ങും. ദൗത്യം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇവരെ വയനാട്ടിലേക്ക് തിരികെ കൊണ്ടു പോകുന്നത്. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യൻ എന്നീ ആനകളാണ് ചിന്നക്കനാലിലുളളത്. കുങ്കിയാനകളെ കൊണ്ടുപോകാൻ നിലവിൽ വനംവകുപ്പിന്റെ പക്കൽ രണ്ട് ലോറികളാണ് ഉള്ളത്.
ആദ്യം ഏത് ആനകളെ കൊണ്ടുപോകണമെന്ന് ഡോ അരുൺ സക്കറിയയും വയനാട് ആർആർടി റേഞ്ച് ഓഫീസർ രൂപേഷും തീരുമാനിക്കും. അരിക്കൊമ്പന്റെ കുത്തേറ്റ് കുങ്കിയാനകൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ഒരു മാസത്തോളമായി ദൗത്യത്തിന് വേണ്ടി ചിന്നക്കനാലിൽ തുടരുകയായിരുന്നു ഇവ.
Discussion about this post