ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. സംസ്ഥാനത്ത് കോൺഗ്രസിനെ വിജയിപ്പിച്ച് ബിജെപിയെ തോൽപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്ല്യാസ് തുംബെ പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകരോട് വീടുവീടാന്തരം കയറിയിറങ്ങി കോൺഗ്രസിനും ജെഡിഎസിനും വേണ്ടി പ്രചാരണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇല്ല്യാസ് പറഞ്ഞു.
ഇക്കുറി 16 സീറ്റുകളിലാണ് എസ്ഡിപിഐ സംസ്ഥാനത്ത് മത്സരത്തിനിറങ്ങുന്നത്. 100 മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എസ്ഡിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് വേണ്ടി കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ബിജെപിയെ പരാജയപ്പെടുത്താനുള്ള പദ്ധതി പ്രകാരമാണ് 16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിക്കാനുള്ള തീരുമാനമെന്ന് ഇല്ല്യാസ് പറഞ്ഞു. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടേതിന് സമാനമായ ആശയങ്ങളും പ്രവർത്തനരീതികളുമാണ് എസ്ഡിപിഐയും പിന്തുടരുന്നത്. അതേസമയം അധികാരത്തിലെത്തിയാൽ ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ ബജ്രംഗദൾ പ്രവർത്തകർ പ്രകടനം നടത്തുകയും, തിരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും വേഗം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിന്റെ വാഗ്ദാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്.
Discussion about this post