തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴ കുറയും. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുന്നതോടെ വേനൽ ചൂടും നേരിയ തോതിൽ ഉയരും. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല. എങ്കിലും ന്യൂനമർദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ സജീവമായേക്കും.
കേരള തീരത്ത് നാളെ രാത്രി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Discussion about this post