കാസർകോട് : കകടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തും പ്രതിയുമായ അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. രാകേഷ് കുമാർ എന്ന പേരിലാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. യുവാവിന്റെ തിരിച്ചറിയൽ കാർഡ് പോലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര എന്ന യുവതി ആത്മഹത്യ ചെയ്തത്. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ ഇയാൾ യുവതിക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ ഫോട്ടോ ഉൾപ്പെടെ ഇയാൾ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
കേസുമായി ബന്ധപ്പെട്ട് അരുൺ വിദ്യാധരന് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post