ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൽത്തയ്ക്ക് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇംഫാലിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തന്റെ ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം.
വുംഗ്‌സാഗിൻ വാൽത്തയേയും ഇദ്ദേഹത്തിന്റെ ഡ്രൈവറേയും പ്രതിഷേധക്കാർ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. കുക്കി സമുദായാംഗമായ വാൽത്തെ കഴിഞ്ഞ ബിജെപി സർക്കാരിലെ മന്ത്രിസഭാംഗമായിരുന്നു. ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തി സമുദായവും തമ്മിലുള്ള സംഘർഷമാണ് സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് കാരണമായിരിക്കുന്നത്.
അതേസമയം പോലീസ് ട്രെയിനിംഗ് കോളേജിലേക്ക് അതിക്രമിച്ച കയറിയ അക്രമികൾ ആയുധങ്ങളും കവർന്നിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് ഇന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. നാഗാലാൻഡിൽ നിന്നടക്കമുള്ള സൈനികരെയാണ് മണിപ്പൂരിലേക്ക് അയക്കുക. കലാപത്തിന് പിന്നാലെ 9000 പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സംഘർഷബാധിത ജില്ലകളിലെല്ലാം നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തുടരും.
Discussion about this post