കൊച്ചി : ദ കേരള സ്റ്റോറി നല്ല സിനിമയെന്ന് മേജർ രവി. എതിർക്കുന്നവർ പറയുന്നതിൽ കാര്യമില്ല. കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും മേജർ രവി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന സ്‌പെഷ്യൽ പ്രിവ്യൂവിനു ശേഷം ബ്രേവ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ”ഒരു സിനിമയെ കാണണ്ടത് സിനിമ ആയിട്ടാണ്. ചില ഇവന്റ്‌സിനെ അടിസ്ഥാനമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഡിസ്‌ക്ലൈമറിൽ തന്നെ പറയുന്നുണ്ട്. എന്റെ കീർത്തിചക്ര എന്ന സിനിമയും ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണ്. അല്ലാതെ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്താനുള്ള സിനിമയായിട്ടല്ല അതിനെ കാണേണ്ടത്.
കേരളത്തിൽ നിന്ന് ഒരു കുട്ടി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതും, കുട്ടി ഉണ്ടായതിന് ശേഷം അവളുടെ അമ്മയുമായി ബന്ധപ്പെടുന്നതും, അമ്മ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നതും നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ പറ്റില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നതുമെല്ലാം നമ്മൾ വാർത്തകളിൽ നിരന്തരം കണ്ടിരുന്നതാണ്. ഈ ഒരു കഥയാണ് ഈ ചിത്രത്തിലും വരുന്നത്. ഇത് കാണുന്നത് കൊണ്ട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നത് മനസിലാകുന്നില്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരാണോയെന്ന് അവർ ചോദിക്കുന്നുണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റുകാർക്ക് എതിരായിട്ടുള്ള യാതൊന്നും ഞാൻ അതിൽ കേട്ടിട്ടില്ല. കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ഇതുപോലെ പറഞ്ഞിട്ടുണ്ടായിരുന്നു എന്നത് മാത്രം അതിൽ പറയുന്നുണ്ട്. അത് നമ്മൾ എല്ലാവരും കേട്ടിട്ടുള്ളത്.
അതിന് എന്തിനാണ് ഒരു സമൂഹത്തെ മുഴുവൻ അറ്റാക്ക് ചെയ്തു എന്ന രീതിയിൽ പറയുന്നത്. ലൗ ജിഹാദ് എന്ന ഒരു സംഭവം ഉണ്ടായത് കൊണ്ടാണല്ലോ ഇങ്ങനെയുള്ള കേസുകൾ ഒക്കെ നമ്മൾ കേൾക്കുന്നത്. 32,000 കേസ് അല്ലെങ്കിൽ 40,000 കേസ് എന്നൊന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല. അത് ഒരു നാക്കുപിഴയിൽ സംഭവിച്ചതാകും. എന്നാൽ അറിഞ്ഞതും അറിയപ്പെടാത്തതുമായ ആയിരക്കണക്കിന് കേസുകൾ ഉണ്ട് എന്നുള്ളത് സത്യമാണ്. അതിന്റെ പേരിൽ ഒരു സമുദായത്തെ മുഴുവൻ ഈ സിനിമയിൽ ആക്ഷേപിച്ചിട്ടൊന്നുമില്ല. വളരെ നല്ല രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. നമ്മുടെ കുട്ടികൾ എങ്ങനെയൊക്കെ വഴി തെറ്റിപ്പോകാം. ആരാണ് ഇതിന്റെയെല്ലാം പുറകിൽ. അതിൽ പോലും ഒരു സമുദായത്തെ മോശമായി കാണിക്കുന്നില്ല. സമുദായത്തിനകത്തുള്ള പുഴുക്കുത്തുകളാണ് ഇതിൽ കാണിക്കുന്നത്.
ഇപ്പോൾ സ്വർണ്ണക്കടത്ത് കേസ് എടുക്കുകയാണെങ്കിൽ പേര് വരുന്നത് മുഴുവൻ മുസ്ലീം സമുദായത്തിന്റെയാണ്, എന്നുവച്ച് എല്ലാ മുസ്ലീങ്ങളും സ്വർണ്ണക്കടത്തുകാരാണ് കഞ്ചാവ് കടത്തുകാരാണ് എന്നൊന്നും അർത്ഥമില്ലല്ലോ. ഞാൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ പൈസ തരുന്നത് പല മുസ്ലീം സഹോദരന്മാരുമാണ്. ഈ സിനിമ ഒരിക്കലും സമുദായത്തിന് എതിരല്ല. പക്ഷേ ആരാണ് ഇതിനെതിരെ ശരിക്കും ശബ്ദമുയർത്തുന്നത്. ഇങ്ങനത്തെ പണികൾ ചെയ്യുന്നവന്മാരാണ് ശരിക്കും ഇപ്പോൾ അസഹിഷ്ണുത കാണിക്കുന്നത്.
സിനിമ ഇറങ്ങി കണ്ടു നോക്കൂ. ഒരു സമുദായത്തേയും മോശമായി കാണിക്കുന്നില്ല. എങ്ങനെയാണ് ഇതെല്ലാം നടക്കുന്നത്, എന്തിന് വേണ്ടിയാണ് ഇതെല്ലാമെന്നാണ് ചിത്രത്തിൽ പറയുന്നത്. ഹിന്ദുക്കളേയും ഈ കാര്യത്തിൽ കുറ്റം പറയണം. നമ്മുടെ സംസ്‌കാരമോ പൈതൃകമോ നിങ്ങൾ കുട്ടികളെ ശരിക്ക് പഠിപ്പിക്കുന്നില്ലെങ്കിൽ ഇത് പോലൊക്കെ കേൾക്കുമ്പോൾ മറുപടി പറയാൻ ഇല്ലാതെ വരുമ്പോഴാണ് അവർ അതിൽ വീണു പോകുന്നത്.
ശരിക്കും ഒരു തരത്തിലുള്ള വാർത്തയും ഇല്ലാതെ പോയിരുന്നെങ്കിൽ ഇത് ഒരു ആവറേജ് പടം ആയി നിന്നേനെ. പക്ഷേ ഇപ്പോൾ ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് കൊണ്ട് പടം ഹിറ്റാകാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. കാരണം നന്നായി എടുത്ത സിനിമയാണിത്. ഡയറക്ടറും, സ്‌ക്രിപ്റ്റ് റൈറ്ററുമെല്ലാം മികച്ച രീതിയിലാണ് എല്ലാം ചെയ്തിരിക്കുന്നത്. കാരണം പല സാഹചര്യങ്ങളും നമുക്ക് നന്നായി ഫീൽ ചെയ്യും. അത് സ്‌ക്രീൻ പ്ലേയുടെ മികവാണ്. ഡയറക്ട് ചെയ്തതും എഴുതിയിരിക്കുന്നതുമെല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലാണ്. ഓരോ ഷോട്ടുകളും അങ്ങനെയാണ്. എന്തെങ്കിലും കാട്ടിക്കൂട്ടി വച്ചിരിക്കുന്ന ഒരു പടമല്ല അത്.
നമ്മൾ കേട്ടിട്ടുള്ള കാര്യങ്ങൾ ആയത് കൊണ്ട് തന്നെ ഇത് നുണയാണ് എന്നൊന്നും പറയാനാകില്ല. ഇതൊക്കെ ധാരാളം വാർത്തകളിൽ നമ്മൾ വായിച്ചിട്ടുള്ളതാണ്. ഡ്രഗ് അഡിക്ട് ആയിട്ടുള്ള കുട്ടികൾ എങ്ങനെയാണ് ആ വഴിക്ക് പോകുന്നത് അവരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നൊക്കെ ചിന്തിക്കുന്നത് പോലെ, ഇന്നത്തെ കാലത്തെ അച്ഛനമ്മമാർക്ക് ഒരു പാഠമാണ് ഈ സിനിമ എന്നാണ് തോന്നുന്നത്. ഇതിൽ ഒരാളുടേയും മത ചിന്തകളെ മോശമായി കാണിക്കുകയോ, ജാതീയമായ പറച്ചിലുകൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. കാസർകോട് മംഗലാപുരം ഭാഗത്തെ ഒരു കോളേജിൽ നടക്കുന്ന സംഭവമായിട്ടാണ് ഈ സിനിമ കാണിക്കുന്നത്.
അതുകഴിഞ്ഞ് ഒരു കുട്ടി തിരിച്ചു വരുന്നു. അതും നമ്മൾ കണ്ടിട്ടുള്ളതാണ്. അങ്ങനെയുള്ള ഒരു കഥ പറയുന്ന സമയത്ത് എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. ഇതിനെ ഒരു സിനിമയായി കാണണം. കാണണ്ട എന്നുള്ളവർ കാണണ്ട. പക്ഷേ അതിന്റെ പേരിൽ ഇത്രവലിയ കോലാഹലങ്ങൾ ഉണ്ടാക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത് വളരെ നന്നായി ചിത്രീകരിച്ച ഒരു സിനിമയാണ്. നമ്മുടെ ചുറ്റും എന്തൊക്കെ നടക്കുന്നുണ്ട് എന്ന് നമ്മൾ മനസിലാക്കണം. അതിനെ അങ്ങനെ മാത്രം എടുത്താൽ മതിയെന്നും മേജർ രവി പറയുന്നു.
Discussion about this post