എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പസഫിക് സമുദ്രം ഒരു വലിയ പതനത്തിന് വേദിയാകും. ആകാശത്തെ കീറിമുറിച്ചുകൊണ്ട് 400 ടണ്‍ ലോഹം അതിവേഗത്തില്‍ പറന്നെത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചയുടന്‍ അത് ആളിക്കത്തും. തീമഴ പോലെ ഉരുകിയ ലോഹാവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തിന്റെ ആയിരക്കണക്കിന് കിലോമീറ്റര്‍ മേഖലയില്‍ വന്നുപതിക്കും. മനുഷ്യരാശി ഇന്നോളം ചെയ്തിട്ടുള്ളതില്‍ ഏറ്റവും മഹത്തായ ഒരു പദ്ധതിയുടെ അന്ത്യം അങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ.
1998ല്‍ നിര്‍മ്മാണം പൂര്‍ത്തിയായത് മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ ഭ്രമണം ചെയ്യുകയാണ്. 2000 നവംബറിലാണ് ഇവിടെ ആദ്യമായി ബഹിരാകാശ യാത്രികര്‍ താമസത്തിന് എത്തുന്നത്. അതിനുശേഷം 20 രാജ്യങ്ങളില്‍ നിന്നായി 250 പേര്‍ക്ക് ബഹിരാകാശ നിലയം ആതിഥേയത്വം നല്‍കി. ഇപ്പോഴും പത്തോളം പേര്‍ ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങളും പലവിധ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നുണ്ട്. എന്നാല്‍ ഐഎസിഎസിലെ മനുഷ്യരുടെ ഈ വാസം എട്ടുവര്‍ഷങ്ങള്‍ കൂടിയേ ഉണ്ടാകുകയുള്ളു.
ഐഎസ്എസ് ഭ്രമണപഥത്തില്‍ തുടര്‍ന്നാല്‍ എന്തുണ്ടാകും?
നിലയത്തിലെ മിക്ക ഹാര്‍ഡ്‌വെയറുകള്‍ക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിനാല്‍ തന്നെ മനുഷ്യന് നിയന്ത്രിക്കാവുന്ന അവസ്ഥയില്‍ എത്രകാലം കൂടി ഐഎസ്എസിനെ ഭ്രമണപഥത്തില്‍ നിലനിര്‍ത്താനാകുമെന്നത് വലിയ ചോദ്യമാണ്. മാത്രമല്ല, അത്തരമൊരു അവസ്ഥയില്‍ ഭൂമിയിലേക്ക് പതിക്കുന്ന സ്ഥിതി ഉണ്ടായാല്‍ അത് വലിയ അപകടങ്ങള്‍ക്കും വഴിവെച്ചേക്കും. 1985ല്‍ സോവിയറ്റ് യൂണിയന്റെ സല്യൂട്ട് 7 സ്‌പേസ് സ്റ്റേഷന്‍ അത്തരമൊരു അവസ്ഥയില്‍ എത്തിയതാണ്. അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് മൂലം നിലയം പ്രവര്‍ത്തനരഹിതമായി. അന്ന് രണ്ട് ബഹിരാകാശ യാത്രികര്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചാണ് സല്യൂട്ടിന്റെ പ്രവര്‍ത്തനം വീണ്ടെടുത്തത്. എന്തായാലും അത്തരമൊരു അപകടാവസ്ഥയിലേക്ക് ഐഎസ്്എസിനെ എത്തിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ജ്യോതിശാസ്ത്ര ലോകം.
ഐഎസ്എസിന്റെ ഒടുക്കം: എന്താണ് പദ്ധതി?
ബഹിരാകാശത്തിനും ഭൂമിക്കും വിപത്താകാതെ ഐഎസ്എസിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ രൂപംകൊണ്ടുവരികയാണ്. 2031ഓടെ നിലയത്തെ ഡിഓര്‍ബിറ്റ് (ഭ്രമണപഥത്തില്‍ നിന്നും ഇറക്കുക)ചെയ്യാനാണ് ആലോചിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിച്ച് സുരക്ഷിതമായി പസഫിക് സമുദ്രത്തിലേക്ക് പതിക്കുന്ന രീതിയിലാണ് നിലവില്‍ ഐഎസ്എസിന്റെ അവസാനം പദ്ധതിയിട്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവായിക്കും ഇത്. ആ ദൗത്യം നടത്തുന്നതിനായി ഒരു ‘സ്‌പേസ് ടഗ്’ നിര്‍മ്മിക്കുന്നതിനായി ഫണ്ടിംഗ് അനുവദിക്കണമെന്ന് നാസ യുഎസ് കോണ്‍ഗ്രസിനോട് മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. ബഹിരാകാശ നിലയത്തെ അന്തരീക്ഷത്തിലേക്ക് വലിച്ചിടാന്‍ പോന്ന ഒരു സ്‌പേസ്‌ക്രാഫ്റ്റ് ആയിരിക്കും സ്‌പേസ് ടഗ്. സ്‌പേസ് ടഗ് നിര്‍മ്മിക്കാന്‍ ഒരു ബില്യണ്‍ ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് നാസയിലെ ഹ്യൂമണ്‍ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം മേധാവിയായ കാത്തി ലൂഡ്രേസ് പറയുന്നത്.
ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പം, 200 ആനകളുടെ ഭാരം
പറയുമ്പോള്‍ ഇതെല്ലാം വളരെ ലളിതമായി തോന്നാമെങ്കിലും ഐഎസ്എസിനെ ഡിഓര്‍ബിറ്റ് ചെയ്യല്‍ നടപ്പില്‍ വരുത്തുക ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഇതിന് മുമ്പ് പല ബഹിരാകാശ വസ്തുക്കളെയും ഭൂമിയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. 2001ല്‍ റഷ്യയുടെ മിര്‍ ബഹിരാകാശ നിലയവും 1979ല്‍ നാസയുടെ സ്‌കൈലാബ് ബഹികാശ നിലയവും ഇത്തരത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തി കത്തിയമര്‍ന്നിട്ടുണ്ട്. പക്ഷേ അവയൊന്നും പോലെയല്ല ഐഎസ്എസ് എന്നതാണ് മുമ്പിലെ വെല്ലുവിളി. മിറിനേക്കാള്‍ മൂന്നിരട്ടി വലുപ്പം ഐഎസ്എസിനുണ്ട്. വലുപ്പം വലിയ വെല്ലുവിളിയാണെന്നും 400 ടണ്‍ വലുപ്പമുള്ള ഒരു വസ്തു ആകാശത്ത് നിന്നും താഴേക്ക് പതിക്കുകയെന്നത് അത്ര നല്ല കാര്യമല്ലെന്നും ഹാര്‍വാര്‍ഡിലെ സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്്ത്രജ്ഞനായ ജൊനാഥന്‍ മക് ഡോവല്‍ പറയുന്നു.
1998ല്‍ റഷ്യ നിര്‍മ്മിച്ച സര്യ മോഡ്യൂള്‍ ആയി ബഹിരാകാശത്ത് എത്തിയ ഐഎസ്എസ് ഇന്ന് പതിനാറ് മോഡ്യൂളുകള്‍, ലോഹം കൊണ്ടുള്ള ചട്ടക്കൂടില്‍ വിരിച്ച, വിസ്തൃതമായ സോളാര്‍ പാനലുകള്‍, ചൂട് പുറന്തള്ളുന്നതിനുള്ള റേഡിയേറ്ററുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് നാം കരുതുന്നതിനേക്കാള്‍ വലുതാണ്. 109 മീറ്റര്‍ (356 അടി) നീളത്തില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ അത്രയും വലുപ്പമുള്ള ഈ ബഹിരാകാശ നിലയം ബഹിരാകാശത്ത് വെച്ച് മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത ഏറ്റവും വലിയ നിര്‍മ്മിതിയാണ്. ഗിസ പിരിമിഡ് പോലെയാണ് ഇതെന്ന് അനലിറ്റിക്കല്‍ എന്ന അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ സ്‌പേസ് അനലിസ്റ്റായ ലോറ ഫോര്‍ക്കിസ് പറയുന്നു.
ഡിഓര്‍ബിറ്റിംഗ് എങ്ങനെ നടപ്പിലാക്കും?
ഇതിനോടകം തന്നെ നിരവധി തവണ ഐഎസ്എസിന്റെ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ 2030ന് ശേഷം നിലയത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അപകടകരമാണെന്ന് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിക്കുന്ന കാര്യമാണ്. ഇയര്‍ന്ന ഭ്രമണപഥത്തിലേക്ക് നിലയത്തെ ബൂസ്റ്റ് ചെയ്യുകയെന്നത് ഒരു സാധ്യത ആണെങ്കിലും അത് അത്ര പ്രായോഗികമല്ല. നാസയുടെ കണക്ക് അനുസരിച്ച് ഡസണ്‍ കണക്കിന് സ്‌പേസ്‌ക്രാഫ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലയത്തെ സുരക്ഷിതമായ പഥത്തിലേത്ത് ബൂസ്റ്റ് ചെയ്യാനാകൂ. അതിനേക്കാള്‍, സ്റ്റേഷനെ ഒന്നടങ്കം അന്തരീക്ഷത്തിലേക്ക് തിരിച്ചുവലിക്കുക എന്ന പദ്ധതിയെയാണ് നാസ പിന്തുണയ്ക്കുന്നത്.
ഡിഓര്‍ബിറ്റിംഗിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ 2026ല്‍ ആരംഭിക്കും.ആദ്യഘട്ടത്തില്‍ അന്തരീക്ഷത്തിന്റെ വലിവില്‍ ഭ്രമണപഥം സ്വാഭാവികമായി താഴാന്‍ അനുവദിക്കും.2030 മധ്യത്തോടെ 400 കിലോമീറ്ററില്‍ നിന്നും ഭ്രമണപഥം 320 കിലോമീറ്ററിലേക്ക് താഴ്ത്തും. ഈ ഘട്ടത്തില്‍ അവസാന ക്രൂവിനെ നിലയത്തിലേക്ക് അയക്കും. ചരിത്രപരമായി പ്രാധാന്യമുള്ളതും ഉപയോഗപ്രദവുമായ ഉപകരണങ്ങളും വസ്തുക്കളും തിരിച്ചെടുക്കുക, അങ്ങനെ നിലയത്തിന്റെ ഭാരം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയായിരിക്കും അവസാന ക്രൂ നിലയത്തിലെത്തുക. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു.
ക്രൂ നിലയം വിട്ടാല്‍ ഭ്രമണപഥം 280 കിലോമീറ്ററിലേക്ക് താഴ്ത്തും.അതിനുശേഷം ഭൂമിയുടെ കട്ടിയുള്ള അന്തരീക്ഷത്തിന്റെ വലിവിനെ മറികടന്ന് ഭ്രമണപഥം ഉയര്‍ത്താനാകില്ല. മാസങ്ങള്‍ കൊണ്ട് മാത്രമേ ഭ്രമണപഥം ഇത്രയും താഴെ എത്തിക്കാനാകൂ. നിലയത്തെ തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിക്കാന്‍ റഷ്യയുടെ പ്രോഗ്രസ് സ്‌പേസ്‌ക്രാഫ്റ്റിന്റെ സഹായം തേടാനാണ് പദ്ധതി. എന്നാല്‍ അടുത്ത കാലത്തായി പ്രോഗ്രസ് വാഹനങ്ങള്‍ക്കുണ്ടായിട്ടുള്ള തകരാറുകളും റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളും കാരണം നാസ, സ്‌പേസ് ടഗ് എന്ന ബദല്‍ പദ്ധതി ആലോചിക്കുന്നുണ്ട്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിലയത്തെ തിരിച്ചെത്തിക്കാന്‍ എന്തുതന്നെ ഉപയോഗിച്ചാലും, 120 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയാല്‍ നിലയം ഭൂമിയുടെ കട്ടികൂടിയ അന്തരീക്ഷത്തില്‍ പ്രവേശിക്കും. മണിക്കൂറില്‍ ഏതാണ്ട് 29,000 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും നിലയം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. പിന്നീട് നിലയത്തിന്റെ ഭാഗമായ ഓരോ ഘടകങ്ങളും വേര്‍പെടും. ആദ്യം സോളാര്‍ പാനലുകള്‍ വേര്‍പെടും. മിറിന്റെ അന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവ് പഠിച്ചതില്‍ നിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ ഉയരത്തില്‍ സോളാര്‍ പാനലുകളും 80 കിലോമീറ്റര്‍ ഉയരത്തില്‍ മോഡ്യൂളുകളും വേര്‍പെടും. അന്തരീക്ഷത്തിലെത്തിയാല്‍ ഉയര്‍ന്ന താപനിലയില്‍ അവ കത്തും. ലോഹഭാഗങ്ങള്‍ ഉരുകി താഴേക്ക് പതിക്കും.
ലോകം മുഴുവന്‍ കാണാന്‍ കാത്തിരിക്കുന്ന അന്ത്യം
140 ടണ്‍ ഭാരമുണ്ടായിരുന്ന മിര്‍ നിലയം അന്തരീക്ഷത്തില്‍ തിരികെ പ്രവേശിച്ച് കടലില്‍ പതിക്കുന്നത് ലോകം മുഴുവന്‍ ഉദ്വേഗത്തോടെ കണ്ടിരുന്നു. അപ്പോള്‍ പിന്നെ 400 ടണ്‍ ഭാരമുള്ള ഐഎസ്എസിന്റെ ഒടുക്കും ഒരു ചരിത്രസംഭവം തന്നെ ആകുമെന്നത് ഉറപ്പാണ്. 400 ടണ്‍ കത്തി കടലില്‍ അമരുന്നത് ദൃശ്യവിസ്മയം തന്നെ ആയിരിക്കും. എല്ലാം പദ്ധതിയിട്ടത് പ്രകാരം തന്നെ നടന്നാല്‍,ഐഎസ്എസിന്റെ ഒടുക്കവും അവശിഷ്ടങ്ങളും മനുഷ്യര്‍ക്ക് യാതൊരു അപകടവും ഉയര്‍ത്തുകയില്ല. കത്താതെ എന്തെങ്കിലും അവശേഷിച്ചെങ്കില്‍ തന്നെയും അത് പസഫിക് സമുദ്രത്തിന്റെ ചുറ്റുമുള്ള ‘പോയിന്റ് നെമോ’ എന്ന മേഖലയിലാണ് വന്ന് പതിക്കുക. ന്യസിലന്‍ഡിനും സൗത്ത് അമേരിക്കയ്ക്കും ഇടയിലുള്ള ഈ സ്ഥലം മനുഷ്യവാസ മേഖലയില്‍ നിന്നും വളരെ അകലെയാണ്. മാത്രമല്ല, സമുദ്രജീവജാലങ്ങളും ഇല്ലാത്ത മേഖലയാണിത്. എങ്കിലും ഐഎസ്എസിന്റെ അവശിഷ്ടങ്ങള്‍ ആറായിരം കിലോമീറ്റര്‍ വിസ്തൃതിയില്‍ എവിടെ വേണമെങ്കിലും വന്ന് പതിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വലിയ തയ്യാറെടുപ്പുകളും നിരോധനാജ്ഞകളും അതിനുവേണ്ടി വരും.
Discussion about this post