ന്യൂഡൽഹി : അനധികൃതമായി തടവിൽ വെച്ചിരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഉടൻ വിട്ടയയ്ക്കുമെന്ന് പാകിസ്താൻ സർക്കാർ അറിയിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഗോവയിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാൻ പാക് സർക്കാർ തീരുമാനിച്ചത്.
സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പാകിസ്താൻ പിടികൂടി ജയിലിൽ അടച്ച 600 മത്സ്യത്തൊഴിലാളികളെയാണ് വിട്ടയയ്ക്കുക എന്നാണ് റിപ്പോർട്ട്. രണ്ട് ഘട്ടങ്ങളിലായാണ് ഇവരെ മോചിപ്പിക്കുക. ഈ മാസം 12 ന് 200 മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമെന്നാണ് റിപ്പോർട്ട്. 14 ാം തീയതി 400 പേരെ മോചിപ്പിക്കും. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
നിലവിൽ 705 ഇന്ത്യൻ പൗരന്മാരാണ് പാകിസ്താൻ ജയിലുകളിൽ കഴിയുന്നത്. ഇതിൽ 654 പേർ മത്സ്യത്തൊഴിലാളികളാണ്. 434 പാകിസ്താനികൾ ഇന്ത്യൻ കസ്റ്റഡിയിലുണ്ട്. ഇതിൽ 95 പേർ മത്സ്യത്തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.
മെയ് 1ന്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്സിആർ) ചെയർപേഴ്സൺ റാബിയ ജാവേരി ആഘ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഒരു കാമ്പെയിൻ ആരംഭിച്ചിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
Discussion about this post