ചണ്ഡിഗഢ്; മതഭീകരസംഘടനയെന്ന് കണ്ട് സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് പാർട്ടിക്ക് ബജ്‌റംഗ്ദൾ യൂണിറ്റിന്റെ നോട്ടീസ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ബജ്‌റംഗ്ദൾ ചണ്ഡിഗഢ് യൂണിറ്റ് നോട്ടീസ് അയച്ചത്.
കർണാടകയിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപനമുളളത്. പോപ്പുലർ ഫ്രണ്ടിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്ന് ആയിരുന്നു പ്രഖ്യാപനം. എന്നാൽ കേന്ദ്രസർക്കാർ നിരോധിച്ചുകഴിഞ്ഞ പോപ്പുലർ ഫ്രണ്ടിനെ വീണ്ടും നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം പരിഹാസത്തിനും ഇടയാക്കി. ഇതിന് പിന്നാലെ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധവും ശക്തമായി.
കഴിഞ്ഞ ദിവസങ്ങളിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിയും കോൺഗ്രസിന്റെ പ്രകടനപത്രിക കത്തിച്ചും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജ്‌റംഗ്ദളിന്റെ ചണ്ഡിഗഢ് യൂണിറ്റ് നഷ്ടപരിഹാരം തേടി നോട്ടീസും അയച്ചത്.
നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നതിന്റെയും പേരിൽ സർക്കാർ നിരോധിച്ച സിമിയും പോപ്പുലർ ഫ്രണ്ടും പോലുളള സംഘടനകളോടാണ് ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്തതെന്നും ഇത് സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു. സിമിയും പോപ്പുലർ ഫ്രണ്ടും ഐഎസ്, അൽ ഖ്വായ്ദ പോലുളള സംഘടനകളുമായി ബന്ധം പുലർത്തുന്നവരാണ്. എന്നാൽ ബജ്‌റംഗ്ദൾ ഭാരതാംബയെ സേവിക്കാൻ വേണ്ടിയുളള സംഘടനയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post