റായ്പൂർ: മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ. പ്രമുഖ നേതാവും റായ്പൂർ മേയറുമായ ഐജാസ് ദേബാറിന്റെ സഹോദരൻ അൻവർ ദേബാറാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കഴിഞ്ഞ ദിവസം ഇഡിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അൻവറിനെതിരായ കണ്ടെത്തൽ. ഇതേ തുടർന്നുള്ള അന്വേഷണത്തിനിടെ ഭയന്ന് ഇയാൾ റായ്പൂരിലെ ഹോട്ടലിൽ ഒളിവിൽ പോയിരുന്നു. ഇവിടെ നിന്നുമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.
2019 മുതൽ 2022 വരെയുള്ള കാലയളവിൽ ആയിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അഴിമതി നടന്നത്. മദ്യ ശ്യംഖല മുഴുവൻ വരുതിയിലാക്കിക്കൊണ്ടായിരുന്നു അഴിമതി. ഇതിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വൻ ആസൂത്രണത്തിനൊടുവിലായിരുന്നു ഇത്രയും തുക തട്ടിയെടുത്തത്. ഇതിനായി പ്രത്യേക സംഘവും ഇയാൾ പ്രവർത്തിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതിന് പിന്നാലെ മാർച്ചിൽ അൻവറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കൂടുതൽ തെളിവുകളും ലഭിച്ചിരുന്നു. ഇവയെല്ലാം പരിശോധിച്ച് കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Discussion about this post