ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ. വ്യാജകണ്ണടയുടെ പേരിൽ ഇവർ പലരിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തൃശൂർ സ്വദേശി ഗൂബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്.
നാലംഗ സംഘം തോക്ക് ചൂണ്ടി പണം കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇവർ താമസിക്കുന്ന ലോഡ്ജിലെത്തി പരിശോധന നടത്തി. കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട തുടങ്ങീ നിരവധി സാധനങ്ങളാണ് ഇവിടെ നിന്ന് കിട്ടിയത്. തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവർ നടത്തി വന്നിരുന്ന വൻ തട്ടിപ്പിനെ കുറിച്ച് പോലീസ് അറിയുന്നത്.
നഗ്നത കാണാനാകുന്ന എക്‌സറേ കണ്ണടകൾ വിൽപ്പനയ്ക്കുണ്ടെന്ന പേരിൽ ഇവർ പരസ്യം നൽകിയിരുന്നു. ഒരു കോടി വിലയുള്ള കണ്ണടകൾ അഞ്ച്-പത്ത് ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന് തയ്യാറാകുന്നവരെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തും. പരീക്ഷിക്കാനായി ആദ്യം ഒരു കണ്ണട കൊടുക്കും. എന്നാൽ വ്യത്യാസമൊന്നും മനസിലാകാതെ വരുന്നതോടെ കണ്ണട നന്നാക്കാനെന്ന പേരിൽ തിരിച്ചു വാങ്ങുകയും നിലത്തിട്ട് പൊട്ടിക്കുകയും ചെയ്യും.
ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നവരെ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. രണ്ട് പേർ ഈ സമയം പോലീസ് വേഷം ധരിച്ച് നിൽപ്പുണ്ടാകും. പോലീസ് വേഷം ധരിച്ചവർ നഗ്നത കാണാൻ തയ്യാറായി വന്നവരെ കണക്കിന് പരിഹസിക്കും. ഇതോടെ തട്ടിപ്പിന് ഇരയാകുന്നവർ കയ്യിലുള്ള പണം നൽകി മുങ്ങുന്നതാണ് പതിവ്. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നതാണ് ഇവർക്ക് തട്ടിപ്പ് വിപുലമാക്കാൻ സഹായമായത്. ഇവർക്കെതിരെ വിശജമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നാല് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Discussion about this post