ഗുവാഹത്തി; ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കാനുളള സാദ്ധ്യത തേടി അസം. ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മൂന്നും നാലും വിവാഹം കഴിക്കുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് തന്നെ നിയമനിർമാണം നടത്തി ബഹുഭാര്യാത്വം നിരോധിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തിന് അതിനുളള നിയമപരമായ അധികാരം ഉണ്ടോയെന്ന് പരിശോധിക്കാനാണ് വിദഗ്ധ സമിതി രൂപീകരിച്ചതെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സമിതി കൂടിയാലോചനകൾ നടത്തും. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അധികാരങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 25, ബഹുഭാര്യാത്വം അനുവദിക്കുന്ന മുസ്ലീം ശരിയത്ത് നിയമം ഉൾപ്പെടെ പരിശോധിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ പുരുഷൻമാർ നാല് തവണ വിവാഹം കഴിക്കുകയും സ്ത്രീകളെ കുട്ടികളെ ഉൽപാദിപ്പിക്കുന്ന യന്ത്രമാക്കി മാറ്റുകയും ചെയ്യുന്നത് തടയാൻ ഇവിടെ ഏകീകൃത പൗരത്വ നിയമം അനിവാര്യമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ജനസംഖ്യാ നിയന്ത്രണത്തിനും ശൈശവ വിവാഹം അവസാനിപ്പിക്കാനും ഹിമന്ത ബിശ്വ ശർമ്മ കൈക്കൊണ്ട നടപടികൾക്ക് വലിയ പിന്തുണയാണ് വിവിധ സമുദായങ്ങളിൽ നിന്ന് ലഭിച്ചത്. ആയിരത്തോളം യുവജനങ്ങൾ അടങ്ങിയ പോപ്പുലേഷൻ ആർമിയുടെയും ആശ വർക്കർമാരുടെയും സഹായത്തോടെ ജനങ്ങളെ ബോധവൽക്കരിച്ചാണ് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നത്. മുസ്ലീം സമുദായത്തിൽ നിന്നുൾപ്പെടെ ഇതിന് മുഖ്യമന്ത്രിക്ക് പിന്തുണ ലഭിച്ചിരുന്നു. ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാനും സമാനമായ ശക്തമായ നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് സജീവമായിരുന്ന മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയും മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post