തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഏതൊക്കെ പ്രതികളെ വിലങ്ങു വെയ്ക്കാമെന്ന് സുപ്രീംകോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ട്. അക്രമം സംഭവിക്കുമ്പോൾ സന്ദീപ് പരാതിക്കാരനായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
അയാൾ പരാതിക്കാരനായിരുന്നു, പരിക്കും ഉണ്ടായിരുന്നു. ആദ്യം കാഷ്വാലിറ്റിയിൽ പരിശോധിക്കുമ്പോൾ ഇയാൾ ശാന്തനാണ്. അവിടെ നിന്ന് ഡോക്ടർ ഇയാളെ എക്‌സ്‌റേ എടുക്കാനും ഡ്രസ് ചെയ്യാനും റഫർ ചെയ്തു. അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ഡ്രസ് ചെയ്തുകൊണ്ടിരിക്കെയാണ് ഇയാൾ വയലന്റായത്. ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. രണ്ട് പോലീസുകാർക്കും പരിക്കേറ്റതായി എഡിജിപി പറഞ്ഞു.
അക്രമം നടന്ന ഉടനെ തന്നെ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്്റ്റിൽ ഉണ്ടായിരുന്ന എസ്‌ഐ ഓടിയെത്തിയെന്നും എഡിജിപി പറഞ്ഞു. ആശുപത്രി എയ്ഡ് പോസ്റ്റുകളിലുളള പോലീസുകാർ എപ്പോഴും കാഷ്വാലിറ്റിയിൽ നിൽക്കില്ല. ഏതെങ്കിലും ആവശ്യമുളളപ്പോഴാണ് എയ്ഡ് പോസ്റ്റിലുളള പോലീസുകാരെ വിളിക്കുന്നത്. ഇവിടെയും എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഇടപെട്ടിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
ആശുപത്രികൾ നൽകുന്ന സൗകര്യത്തിലാണ് പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. സന്ദീപ് വിളിച്ചത് അനുസരിച്ച് രാത്രി ഒരു മണിയോടെ ആദ്യം പോലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. രണ്ടാമത് മൂന്നരയോടെ വിളിച്ചു. അപ്പോഴാണ് പറഞ്ഞ സ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറി മറ്റൊരിടത്ത് വടിയുമായി ഇയാൾ നിൽക്കുന്നത് കണ്ടത്. ഇയാളുടെ ഒരു ബന്ധുവും നാട്ടുകാരും പോലീസിന് ഒപ്പം ഉണ്ടായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
Discussion about this post