ന്യൂഡൽഹി; ദേശീയ സാങ്കേതികവിദ്യ ദിനത്തിൽ 5,800 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ ഹിംഗോലിയിൽ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററിയുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. രാജ്യത്തെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. കഴിഞ്ഞ ഒമ്പതു വർഷമായി രാജ്യത്തിന് സാങ്കേതിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി ആയിരുന്ന അടൽ ബിഹാരി വാജ്പേയി ആണ് 1999ൽ ദേശീയ സാങ്കേതികവിദ്യ ദിനം ആരംഭിച്ചത്. 1998 മേയ് മാസത്തിൽ നടന്ന പൊഖ്റാൻ പരീക്ഷണം വിജയിക്കുന്നതിനായി പരിശ്രമിച്ച രാജ്യത്തെ ശാസ്ത്രജ്ഞന്മാരേയും എഞ്ചിനീയർമാരേയും സാങ്കേതിക വിദഗ്ധരേയും ആദരിക്കുന്നതിനായാണ് ഇത് ആരംഭിച്ചത്. എല്ലാ വർഷവും മേയ് 11ന് ദേശീയ സാങ്കേതികവിദ്യ ദിനം ആചരിക്കാറുണ്ട്.
ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി വാഷിംഗ്ടണിലേയും ലൂസിയാനയിലേയും സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. ഇതുകൂടാതെ ഒഡീഷയിൽ ഹോമി ബാബ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് എന്നിവയുടേയും തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിച്ചു.
Discussion about this post