തിരുവനന്തപുരം: ഒപി ബഹിഷ്‌കരിച്ചുള്ള സമരം പിൻവലിക്കുന്നതായി സർക്കാർ ഡോക്ടർമാർ. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കെജിഎംഒ വ്യക്തമാക്കി. തീരുമാനങ്ങൾ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജോലിഭാരം ഉൾപ്പടെ വിഷയങ്ങൾ പഠിക്കാൻ സംസ്ഥാനതല കമ്മീഷൻ വേണം എന്ന ആവശ്യം ഹൌസർജൻ, പിജി ഡോക്ടർമാരുടെ പ്രതിനിധികൾ തുടങ്ങിയവർ മുന്നോട്ട് വച്ചെങ്കിലും ഇതുൾപ്പെടെ കാര്യങ്ങളിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഇതോടെ തൊഴിൽപരമായ അവകാശങ്ങൾ നേടിയെടുക്കും വരെ സമരം ചെയ്യുമെന്ന് പി ജി ഡോക്ടർമാർ വ്യക്തമാക്കി. ഓർഡിനൻസ് കൊണ്ടുമാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം പി ജി അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
പി ജി ഡോക്ടർമാരുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചില്ലെന്നും അതൃപ്തിയുണ്ടെന്നും തുടർപ്രതിഷേധം ചർച്ചചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡോക്ടർമാരുടെ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയയോഗം ചേരുകയും , ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് കൊണ്ടുവരുമെന്നും പ്രഖ്യാപനം നടത്തി.
Discussion about this post