മുംബൈ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നുള്ള ഉദ്ധവ് താക്കറെയുടെ ആവശ്യം നിരസിച്ച ഷിൻഡെയ്‌ക്കെതിരെ വിമർശനവുമായി എൻസിപി നേതാവ് അജിത് പവാർ. ജൂലൈയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ 16 എംഎൽഎമാരെ അയോഗ്യരാക്കിയ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിന് എന്ത് ചെയ്യാനാകുമെന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഏകനാഥ് ഷിൻഡെ ധാർമികതയുടെ പേരിൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ല. കാരണം അദ്ദേഹം ഒരിക്കലും രാജിവക്കില്ലെന്ന് ഞങ്ങൾക്കറിയാം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ ആളുകളും തമ്മിൽ വ്യത്യാസമുണ്ട്. അടുത്ത നിയമസഭാ സമ്മേളനം ജൂലൈയിൽ നടക്കും. ഈ വിഷയത്തിൽ ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അപ്പോൾ കാണാം. ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കും” അജിത് പവാർ പറഞ്ഞു.
അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിയാലോചിക്കാതെയാണ് കോൺഗ്രസ് നേതാവ് നാനാ പട്ടോലെ സ്പീക്കർ സ്ഥാനം രാജിവെച്ചതെന്നും പുതിയ സ്പീക്കറെ ഉടൻ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഷിൻഡെ ക്യാമ്പിലെ 16 എംഎൽഎമാർ അയോഗ്യരാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ” മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിയാലോചിക്കാതെയാണ് സ്പീക്കർ രാജിവച്ചത്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. രാജിവച്ചപ്പോഴും പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാമായിരുന്നു. സ്പീക്കർ ഞങ്ങളുടേതായിരുന്നെങ്കിൽ 16 എംഎൽഎമാരേയും അയോഗ്യരാക്കുമായിരുന്നുവെന്നും” അജിത് പവാർ പറഞ്ഞു.
Discussion about this post