കറാച്ചി: അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തടവിലാക്കിയ 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ മോചിപ്പിച്ചു. കറാച്ചിയിലെ മാലിർ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ വാഗ അതിർത്തി വഴി ഇന്ത്യയ്ക്ക് കൈമാറിയത്. വരും മാസങ്ങളിൽ മാലിർ ജയിലിൽ തടവിലുള്ള കൂടുതൽ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് നസീർ ടുണിയോ വ്യക്തമാക്കി.
ജൂൺ, ജൂലൈ മാസങ്ങളിലായിട്ടായിരിക്കും ഇവരെ വിട്ടയക്കുന്നത്. 200 മത്സ്യത്തൊഴികളെയാണ് ഇന്നലെ മോചിപ്പിക്കാനിരുന്നത്. എന്നാൽ ഇവരിൽ രണ്ട് പേർ അസുഖബാധിതരായി മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നസീർ ടുണിയോ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അറിയാതെയാണ് അതിർത്തി ലംഘിച്ചതെന്ന് വ്യക്തമായെന്ന് പാകിസ്താൻ ഫിഷർഫോക്ക് ഫോറം ജനറൽ സെക്രട്ടറി സയീദ് ബലൂച്ച് പറഞ്ഞു. അവരിൽ പലരും ഉപജീവനത്തിനായാണ് മീൻ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. പാകിസ്താന്റെ അതിർത്തി ലംഘിച്ചുവെന്ന് അവർക്ക് അറിയില്ലായിരുന്നു. രണ്ട് സർക്കാരുകളുമുള്ള കരാർ പ്രകാരം 200 മത്സ്യത്തൊഴിലാളകളുടെ രണ്ടാമത്തെ ബാച്ചിനെ ജൂൺ രണ്ടാം തിയതിയും 100 തൊഴിലാളികളുള്ള മറ്റൊരു ബാച്ചിനെ ജൂലൈ മൂന്നാം തിയതിയും മോചിപ്പിക്കുമെന്നും ബലൂച്ച് പറഞ്ഞു.
Discussion about this post