ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത് എന്ന് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന പോരാട്ടമല്ല കർണാടകയിൽ നടത്തിയത് എന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
‘മുതലാളിത്തത്തിന്റെ ശക്തിയും പാവപ്പെട്ട ജനങ്ങളുടെ ശക്തിയും തമ്മിലാണ് പോരാട്ടമുണ്ടായിരുന്നത്. ഇതിൽ മുതലാളിത്ത അധികാരം ജനങ്ങളുടെ ശക്തിയോട് പരാജയപ്പെട്ടു’ രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പിൽ വിദ്വേഷമോ അധിക്ഷേപമോ ആയിരുന്നില്ല കോൺഗ്രസിന്റെ ആയുധം. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പോരാടിയത്. കർണാടകയിൽ വിദ്വേഷത്തിന്റെ കടകൾ അടച്ചുവെന്നും സ്‌നേഹത്തിന്റെ കടകൾ തുറന്നിരിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 138 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. 63 മണ്ഡലങ്ങളിൽ ബിജെപി മുന്നിലാണ്. 20 സീറ്റുകളിൽ ജെഡിഎസും ലീഡ് നേടുന്നുണ്ട്.
Discussion about this post