കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും മദ്യത്തിന് അടിമയായ പ്രതി അക്രമാസക്തനായി. വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഇയാൾ അക്രമാസക്തനായത്. ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇയാൾ പരിശോധനാ ടേബിൾ ചവിട്ടി മറിച്ചിടുകയും ചെയ്തു.
അയത്തിൽ സ്വദേശി വിഷ്ണുവാണ് അക്രമം നടത്തിയത്. കാഷ്വാലിറ്റിയിൽ ഡോ. ജാസ്മിനും രണ്ട് ഹൗസ് സർജൻമാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോഴാണ് ഇയാളെ കൊണ്ടുവന്നത്. അക്രമാസക്തനായിരുന്നതിനാൽ കൈവിലങ്ങ് ഇട്ട് മൂന്ന് പോലീസുകാർ പിടിച്ചാണ് ഇയാളെ ഡോക്ടർമാരുടെ മുറിയിൽ നിർത്തിയത്.
പുറത്തിറങ്ങിയാൽ നിന്റെ ജീവിതം തീർക്കുമെന്ന് ആയിരുന്നു വനിതാ ഡോക്ടർക്ക് നേരെയുളള ഭീഷണി. പലപ്പോഴും ഡോക്ടറെ അക്രമിക്കാൻ ഇയാൾ മുൻപോട്ട് വരുന്നുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് കെജിഎംഒഎ ഭാരവാഹികളും സ്ഥലത്തെത്തി. ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയപ്പോഴോ മേശ ചവിട്ടി തെറിപ്പിച്ചപ്പോഴോ പോലീസ് വേണ്ട രീതിയിൽ പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചില്ലെന്ന് കെജിഎംഒഎ ഭാരവാഹികൾ ആരോപിച്ചു.
വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ തിരിച്ചു കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സമാനമായ രീതിയിൽ അക്രമാസക്തനായ പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് അടുത്ത സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. അന്ന് പ്രതിഷേധിച്ച ഡോക്ടർമാർക്ക് ആശുപത്രിയിൽ സുരക്ഷ നൽകുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.
Discussion about this post