തിരുവനന്തപുരം : ട്രാൻസ്‌മെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിക്കെതിരെ കടുത്ത ആരോപണവുമായി സഹയാത്രിക കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രവീൺ നാഥ് പങ്കാളിയിൽ നിന്ന് നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. വളരെ ദുർബലമായ മാനസികാവസ്ഥയിലൂടെയാണ് പ്രവീൺ കടന്നുപോയത് എന്നും പോസ്റ്റിൽ പറയുന്നു.
പങ്കാളിയിൽ നിന്നും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പ്രവീൺ നാഥിന് നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ , ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, എന്നിങ്ങനെയുള്ള പീഡനങ്ങളാണ് നടന്നത്. ഒരിക്കൽ കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു. തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി.
ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് ഭീഷണിയും പങ്കാളിയിൽ നിന്ന് നേരിട്ടു. എന്നാൽ പങ്കാളിക്ക് തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് പ്രവീൺ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.
മെയ് നാലിനാണ് പ്രവീണിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Discussion about this post