തിരുവനന്തപുരം; ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. ജസ്റ്റീസ് ഫോർ അസ്മിയ എന്ന ഹാഷ്ടാഗിലും ഫോട്ടോ കാർഡുകളും പോസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ പ്രതികരണം ശക്തമാക്കിയത്.
അതേസമയം വിഷയത്തിൽ പ്രതികരിക്കാതെ മുൻനിര രാഷ്ട്രീയപ്രവർത്തകർ മാറിനിൽക്കുന്നതിലും മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകാത്തതിലും പ്രതിഷേധമുയരുന്നുണ്ട്. ശനിയാഴ്ചയാണ് ബീമാപ്പളളി സ്വദേശിനിയായ അസ്മിയയെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
എല്ലാ വെളളിയാഴ്ചകളിലും വീട്ടിലേക്ക് വിളിക്കുന്ന അസ്മിയ അതിന് തലേന്ന് വിളിച്ചിരുന്നില്ല. തുടർന്ന് അസ്മിയയുടെ മാതാവ് തിരിച്ചുവിളിച്ചപ്പോൾ ഉമ്മാ എന്നെ കൂട്ടികൊണ്ടുപോകണേ എന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് മരണം. കുളിമുറിയിൽ അസ്മിയ തൂങ്ങി മരിച്ചുവെന്നാണ് മതപഠന കേന്ദ്രത്തിന്റെ ചുമതലക്കാർ അറിയിക്കുന്നത്.
ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു വർഷമായി ഇവിടെ താമസിച്ചാണ് അസ്മിയ പഠിക്കുന്നത്. അസ്മിയ സ്ഥാപനത്തിനെതിരെ പരാതികൾ പറഞ്ഞിരുന്നതായും വീട്ടുകാർ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് മതപഠന കേന്ദ്രത്തിൽ നിന്നും വിളിച്ച് ഉടൻ എത്തണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടത്. തുടർന്ന് ഒന്നര മണിക്കൂറിനുള്ളിൽ തന്നെ അസ്മിയുടെ മാതാവും ബന്ധുക്കളും സ്ഥലത്തെത്തി. പക്ഷെ മകളുടെ മരണവാർത്തയാണ് അറിഞ്ഞത്. ആദ്യം കുട്ടിയെ കാണാൻ അമ്മയെ അനുവദിച്ചില്ല. വലിയ ഉസ്താദ് ഉണ്ടെങ്കിലേ കാണാൻ അനുവദിക്കൂ എന്നായിരുന്നു നിലപാടെന്ന് ബന്ധുക്കൾ പറയുന്നു.
Discussion about this post