തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അദ്ധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും വിദ്യാഭ്യാസ മന്ത്രി ഓർമ്മിപ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ അവധിക്കാല അദ്ധ്യാപക ശാക്തീകരണ പരിപാടിയായ അദ്ധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രാഥമിക വിദ്യഭ്യാസം പൂർത്തീകരിക്കുന്ന എൽപി വിഭാഗം കുട്ടികൾ മാതൃഭാഷയിലും ഗണിതത്തിലും ഇംഗ്ലീഷിലും അടിസ്ഥാനശേഷികൾ കൈവരിച്ചെന്ന് അദ്ധ്യാപകർ ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കണമെന്ന് പറഞ്ഞ മന്ത്രി ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അദ്ധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്നും വ്യക്തമാക്കി.
Discussion about this post