ബെംഗലൂരു; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നിൽ തന്റെ പ്രയത്‌നം ആവർത്തിച്ച് ഡികെ ശിവകുമാർ. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മാദ്ധ്യമങ്ങളോട് ഡികെ ശിവകുമാറിന്റെ വികാര നിർഭരമായ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷം എന്താണ് സംഭവിച്ചതെന്ന് താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. എംഎൽഎമാർ കോൺഗ്രസ് വിട്ടുപോയപ്പോഴും സഖ്യസർക്കാർ വീണപ്പോഴും താൻ മനസ് കൈവിട്ടില്ലെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.
ഇന്ന് കോൺഗ്രസ് വിജയിച്ചതിന് പിന്നിൽ എന്റെ നമ്പർ എന്ന് ഞാൻ അവകാശപ്പെടുന്നില്ല. അത് എത്രയായാലും കോൺഗ്രസിന്റെ നമ്പരാണ്. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് നിശ്ചയിക്കട്ടെയെന്നത് 135 എംഎൽഎമാരും കൂടിയെടുത്ത തീരുമാനമാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി തർക്കം ഹൈക്കമാൻഡിന്റെ പരിഗണനയിൽ ഇരിക്കെയാണ് ശിവകുമാറിന്റെ വാക്കുകൾ. കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ തന്റെ പങ്ക് നിഷേധിക്കാനാകില്ലെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ശിവകുമാർ ഇന്ന് തന്റെ ജൻമദിനമാണെന്നും വീട്ടുകാരെ കണ്ടതിന് ശേഷം ഡൽഹിയിലേക്ക് പോകുമെന്നും വൈകിട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യ രാവിലെ തന്നെ ഡൽഹിയിലെത്തിയിരുന്നു.
ഇന്നലെ രാവിലെ മുതൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുളള തർക്കം കർണാടകയിൽ സജീവമായിരുന്നു. സിദ്ധരാമയ്യയെയും ശിവകുമാറിനെയും അനുകൂലിക്കുന്നവർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. പോസ്റ്റർ പ്രചാരണവും സജീവമായിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ചേർന്ന നിയമസഭാ കക്ഷിയോഗത്തിലും തീരുമാനമാകാതെ വന്നതോടെയാണ് ഹൈക്കമാൻഡിന് വിട്ടത്.
Discussion about this post