തിരുവനന്തപുരം; ബാലരാമപുരം അൽഅമീൻ മതപഠന കേന്ദ്രത്തിൽ അസ്മിയ (17) ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് അസ്മിയയുടെ മൃതദേഹം സ്ഥാപനത്തിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ അസ്മിയയുടെ മാതാവ് അടക്കമുളള വീട്ടുകാരെ ആദ്യം മകളെ കാണാൻ അനുവദിച്ചിരുന്നില്ല. ഇതിന് ശേഷം ബലം പ്രയോഗിച്ച് സ്ഥാപനത്തിന് ഉളളിലേക്ക് കയറിയപ്പോഴാണ് മകൾ മരിച്ചുവെന്ന് മനസിലായത്.
മരണത്തിന് മുൻപ് അമ്മയെ വിളിച്ച് ഉമ്മാ എന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് അസ്മിയ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. മകളുടെ ശബ്ദത്തിൽ വിഷമം ഉളളതായി തോന്നിയതിനെ തുടർന്ന് ഉമ്മയും ബന്ധുക്കളും ഒന്നര മണിക്കൂറിനുള്ളിൽ അൽ അമീൻ സ്ഥാപനത്തിൽ എത്തുകയായിരുന്നു. ഉസ്താദും പഠിപ്പിക്കുന്ന അദ്ധ്യാപകനും ഒറ്റപ്പെടുത്തുന്നുവെന്ന് അസ്മിയ ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു.
സാധാരണ ഇത്തരം സംഭവങ്ങളിൽ ആവേശത്തോടെ പ്രതികരിക്കുന്ന ഡിവൈഎഫ്‌ഐ ഉൾപ്പെടെയുളള യുവജനസംഘടനകളുടെ മൗനം സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റീസ് ഫോർ അസ്മിയ എന്ന ഹാഷ്ടാഗിൽ അസ്മിയയുടെ കൊലപാതകികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പെയ്‌നും തുടങ്ങി. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾക്ക് തടയിടാനായി ഡിവൈഎഫ്‌ഐയുടെ പ്രസ്താവന പുറത്തുവന്നത്. കഴിഞ്ഞ ദിവസം യുവമോർച്ച സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു.
Discussion about this post