ബംഗളൂരു : കർണാടക കോൺഗ്രസിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികൾക്കും വിയോജിപ്പുകൾക്കുമൊടുവിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ ധാരണയായി. മുഖ്യമന്ത്രി കസേര രണ്ട് ടേമുകളിലായി പങ്കിടാനാണ് തീരുമാനം. ആദ്യ ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കും. തുടർന്ന് രണ്ടാമത്തെ ടേമിൽ ഡികെ ശിവകുമാർ മൂന്ന് വർഷം മുഖ്യമന്ത്രിയാകും. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വെച്ച് രാഹുൽ ഗാന്ധിയുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ലഭിച്ച സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത്. ആദ്യം ടേം തനിക്ക് വേണമെന്ന് ഡികെ ആവശ്യപ്പെട്ടെങ്കിലും അത് തള്ളുകയായിരുന്നു. തുടർന്ന് ഡികെയെ അനുനയിപ്പിക്കാൻ നിരവധി ഓഫറുകളാണ് പാർട്ടി നേതൃത്വം മുന്നോട്ട് വെച്ചത്. ഉപമുഖ്യമന്ത്രി പദവിക്കും പ്രധാനവകുപ്പുകൾക്കും പുറമേ അദ്ദേഹം നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന ഓഫറാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി പദവിയും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യമാണ് ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് ലഭിക്കുന്ന വിവരം. ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്നും ഡികെ ഖാർഗെയെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
Discussion about this post