തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് പ്രിൻസിപ്പാൾ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റിയെന്നാണ് പ്രിൻസിപ്പാളിന്റെ വാദം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് ജയിച്ച എസ്എഫ്‌ഐ വനിതാ സ്ഥാനാർത്ഥിയ്ക്ക് പകരം നേതാവായ മറ്റൊരു ആൺ കുട്ടിയുടെ പേര് ചേർത്തത്.
സർവ്വകലാശാലയ്ക്ക് യുയുസിയുടെ പേര് നൽകിയതിൽ പിശക് സംഭവിച്ചു. യുയുസിയായി വിജയിച്ച അനഘ രാജിവയ്ക്കുകയാണ് ഉണ്ടായത്. പിന്നീട് ആ പിശക് തിരുത്തി- പ്രിൻസിപ്പാൾ ജി.ജെ ഷൈജു പറഞ്ഞു.
ഇക്കാര്യം കേരള സർവ്വകലാശാലയെയും പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്. സംഭവം വലിയ വിവാദമായതോടെ നേരിട്ട് ഹാജരാകാനാണ് സർവ്വകലാശാല പ്രിൻസിപ്പാളിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം പിശക് പറ്റിയെന്ന് പറഞ്ഞ് സംഭവത്തിൽ നിന്നും തടിയൂരാനാണ് പ്രിൻസിപ്പാളിന്റെ ശ്രമം എന്നാണ് ഉയരുന്ന ആക്ഷേപം.
ഇക്കഴിഞ്ഞ 12 നായിരുന്നു ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ യുയുസിയായി തിരഞ്ഞെടുക്കപ്പെട്ടത് അനഘയും രണ്ടാം വർഷ വിദ്യാർത്ഥിയായ ആരോമലുമായിരുന്നു. എന്നാൽ കേരള സർവ്വകലാശാലയ്ക്ക് കോളേജിൽ നിന്നും നൽകിയ ലിസ്റ്റിൽ അനഘയുടെ പേരുണ്ടായിരുന്നില്ല. പകരം ഒന്നാം വർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു ഉണ്ടായിരുന്ന്. ഈ മാസം 26 നാണ് സർവ്വകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. ഇതിൽ യൂണിയൻ ചെയർമാന്റെ പദവിയിൽ വിശാഖിനെയെത്തിക്കാനായി കളിച്ച നാടകമാണ് ഇതെന്നാണ് വിവരം.
Discussion about this post