കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബിസിസിഐ അദ്ധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ‘വൈ’ കാറ്റഗറിയിൽ നിന്നും ‘സെഡ്’ കാറ്റഗറിയായാണ് സുരക്ഷ ഉയർത്തിയത്.
ഗാംഗുലിയ്ക്ക് നൽകിയിരുന്ന വൈ കാറ്റഗറി സുരക്ഷയുടെ കാലാവധി അവസാനിച്ചിരുന്നു. അതേ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വിലയിരുത്താനായി ബംഗാൾ ആഭ്യന്തര വകുപ്പ് യോഗം ചേർന്നിരുന്നു. ഇതിലാണ് സുരക്ഷ വർദ്ധിപ്പിച്ച് നൽകാൻ തീരുമാനമായത്. നിലവിൽ ഡൽഹിയിലാണ് അദ്ദേഹമുള്ളത്. ഈ മാസം 21 ന് അദ്ദേഹം തിരികെയെത്തും. ഇതിന് പിറ്റേന്ന് മുതൽ അദ്ദേഹത്തിന് സുരക്ഷ നൽകി തുടങ്ങാനാണ് തീരുമാനം. ഗാംഗുലിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാൻ കൊൽക്കത്തയിലെ പോലീസ് ആസ്ഥാനത്ത് ആണ് യോഗം ചേർന്നത്.
പുതിയ സുരക്ഷ പ്രകാരം എട്ട് മുതൽ 10 പോലീസുകാർ വരെയാകും അദ്ദേഹത്തിന് സംസ്ഥാനത്തിനുള്ളിൽ അകമ്പടി സേവിക്കുക. വൈ കാറ്റഗറി സുരക്ഷയിൽ മൂന്ന് പോലീസുകാരുടെ സുരക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
അതേസമയം സുരക്ഷ വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗാംഗുലിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തരത്തിൽ ആശങ്കകളും ഉയരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
Discussion about this post