മീററ്റ്: രഞ്ജി ട്രോഫി കളിക്കാരെ മർദ്ദിച്ചതിന്റെ പേരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ കിട്ടിയതിന് പിന്നാലെ ക്രിക്കറ്റ് താരങ്ങൾ പോലീസുകാരെ ചെരിപ്പ് കൊണ്ട് അടിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരായ വിനീത് പവാർ, പ്രശാന്ത് ചൗധരി എന്നിവരാണ് പരാതിക്കാർ.
പോലീസുകാർ ഉപദ്രവിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വരുൺ ശർമ്മ, ജിതേന്ദ്ര കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. പോലീസ് വാഹനം തെറ്റായ രീതിയിൽ പാർക്ക് ചെയ്തുവെന്നും, വാഹനത്തിനുള്ളിലിരുന്ന് ഇവർ മദ്യപിക്കുകയായിരുന്നുവെന്നുമാണ് ക്രിക്കറ്റ് താരങ്ങൾ പറയുന്നത്. ഇവർ പിന്നീട് ക്രിക്കറ്റ് താരങ്ങളുമായി സംഘർഷത്തിലേർപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
വഴക്കിന് പിന്നാലെ വിനീതും പ്രശാന്തും ചേർന്ന് ചെരിപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. പോലീസുകാർ തങ്ങളുടെ പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിന്റെ മുന്നിലാണ് കാർ പാർക്ക് ചെയ്തതെന്നും, അതിനുള്ളിൽ ഇരുന്ന് മദ്യം കഴിക്കുകയായിരുന്നുവെന്നും ക്രിക്കറ്റ് കോച്ച് പറഞ്ഞു. ബൈക്കിലെത്തിയ വിനീതും പ്രശാന്തും പോലീസുകാരോട് ജീപ്പ് മാറ്റാൻ പറഞ്ഞതിന്റെ പേരിലാണ് അടിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post