കൊല്ലം: എരുമേലിക്ക് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം. അഞ്ചൽ ഇടമുളയ്ക്കൽ കൊടിഞ്ഞാലിൽ സ്വദേശി സാമുവൽ വർഗീസ് ആണ് മരിച്ചത്. 65 കാരനായ സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.
വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിൽ നിൽക്കുന്നതിനിടെയാണ് കാട്ടുപോത്ത് സാമുവലിനെ ആക്രമിച്ചത്. പരിക്കേറ്റ സാമുവലിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് കാട്ടുപോത്തുകളാണ് ഇറങ്ങിയത്. വർഗീസിന്റെ കാലിനാണ് പിന്നിൽ നിന്നെത്തിയ പോത്ത് കുത്തിയത്. നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോഴാണ് സംഭവം മനസിലായത്.
നേരത്തെ എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത് സ്ഥലത്ത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എരുമേലി കണമല ചാക്കോച്ചൻ (70), തോമസ് (60) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന്റെ സിറ്റൗട്ടിൽ ഇരിക്കവേയാണ് ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. തോമസിനെ റബ്ബർ തോട്ടത്തിൽ വെച്ചും ആക്രമിക്കുകയായിരുന്നു.
ചാലക്കുടി മേലൂർ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയതായി പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തി. വെട്ടുകാവ് ഭാഗത്ത് വെച്ചാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടതായി പറയുന്നത്.
Discussion about this post