കോട്ടയം : കോട്ടയം കണമലയിൽ രണ്ട് പേരെ കൊന്ന കാട്ടുപോത്തിനെ വെടിവെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വെടിവയ്ക്കാൻ അടിയന്തര നിർദേശം നൽകിയത്.
രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. കണമല -ഉമികുപ്പറോഡ് സൈഡിലെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് രാവിലെ നാട്ടുകാരും വനപാലകരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് വെടിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.
Discussion about this post