തലച്ചോറിനുള്ളിലെ അര്‍ബുദകാരികളായ ട്യൂമറുകള്‍ക്കുള്ള ചികിത്സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷകയുടെ നേതൃത്വത്തിലുള്ള യുഎസ് ടീം. കാലിഫോര്‍ണിയ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സാൻഫ്രാന്‍സിസ്‌കോ മെഡിക്കല്‍ സെന്ററിലെ സരിത കൃഷ്ണയുടെ നേതൃത്വത്തുള്ള ശാസ്ത്രജ്ഞരാണ് ഭാവിയില്‍ മസ്തിഷ്‌കാര്‍ബുദ ചികിത്സയില്‍ നാഴികകല്ലായേക്കാവുന്ന കണ്ടുപിടിത്തവുമായി ലോകശ്രദ്ധ നേടുന്നത്.
അര്‍ബുദകോശങ്ങള്‍ ആരോഗ്യമുള്ള മസ്തിഷ്‌ക കോശങ്ങളുമായി ചേരുമ്പോള്‍ ഹൈപ്പര്‍ആക്ടീവ് ആകുമെന്നും അതുമൂലം രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ചുഴലിരോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്ന് ട്യൂമര്‍ കോശങ്ങളുടെ ഹൈപ്പര്‍ആക്ടിവിറ്റി കുറയ്ക്കാന്‍ ഫലപ്രദമായിരിക്കുമെന്നും അങ്ങനെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ വരെ സാധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ശാസ്ത്ര ജേണലായ നേച്ചറിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യമുള്ള മസ്തിഷ്‌ക കോശങ്ങളും അര്‍ബുദ കോശങ്ങളും തമ്മിലുള്ള ഇടപെടല്‍ കുറയ്ക്കുന്ന അല്ലെങ്കില്‍ അര്‍ബുദ വളര്‍ച്ച തടയുന്ന രീതിയില്‍ മരുന്നുകൾ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ മസ്തിഷ്‌കാര്‍ബുദ ചികിത്സാരംഗത്ത് വളരെ പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തലാണ്. മുതിര്‍ന്നവരിലെ ഏറ്റവും മാരകമായ മസ്തിഷ്‌കാര്‍ബുദമെന്ന് കരുതുന്ന ഗ്ലിയോബ്ലാസ്‌റ്റോമ രോഗികള്‍ക്കാണ് ഈ പുതിയ കണ്ടുപിടിത്തം ഏറ്റവും നേട്ടമാകുക.
മസ്തിഷ്‌കാര്‍ബുദ ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചതിൽ നിന്നും ഗ്ലിയോമ രോഗികളില്‍ ട്യൂമറുകള്‍ തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ മാറ്റമുണ്ടാക്കുകയും അതുമൂലം കൊഗ്നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ ക്ഷയിക്കുകയും ചെയ്യുന്നതായി സരിത കൃഷ്ണയും സഹപ്രവര്‍ത്തകനായ ഷോണ്‍ ഹാര്‍വി ജംപറും കണ്ടെത്തിയിരുന്നു. ഈ പ്രവര്‍ത്തനം ഇതിന് മുമ്പ് തിരിച്ചറിഞ്ഞിരുന്നില്ല. രോഗികള്‍ ബോധത്തോടെ ഇരിക്കുമ്പോള്‍ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകളില്‍ (അവെയ്ക്ക് ബ്രെയിന്‍ സര്‍ജറി) രോഗികള്‍ക്ക് ഭാഷാസംബന്ധമായ ദൗത്യങ്ങള്‍ നല്‍കുമ്പോള്‍ തലച്ചോറിലെ ഭാഷയുമായി ബന്ധപ്പെട്ട മേഖലകളെ കൂടാതെ അര്‍ബുദം ബാധിച്ച മേഖലകള്‍ കൂടി സജീവമാകുന്നതായി സരിത പിടിഐയോട് പറഞ്ഞു.
തീര്‍ത്തും അവിചാരിതമായ ഒരു നിഗമനത്തിലേക്കാണ് ഈ കണ്ടെത്തല്‍ നയിച്ചത്. മാരകമായ അര്‍ബുദകോശങ്ങള്‍ക്ക് ആരോഗ്യമുള്ള കോശങ്ങളെ തങ്ങളുടെ വരുതിയില്‍ ആക്കാനും അവയ്ക്ക് ചുറ്റമുള്ള മസ്തിഷ്‌ക കലകളിലെ കണക്ഷനുകള്‍ പുനഃസംഘടിപ്പിച്ച് അവയെ ഹൈപ്പര്‍ആക്ടീവ് ആക്കാനും സാധിക്കുമെന്നതായിരുന്നു അത്. ഇതുമൂലം തലച്ചോറിന്റെ കൊഗ്നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ക്ഷയിക്കുകയും രോഗികളുടെ ആയുസ്സ് കുറയുകയും ചെയ്യുന്നു.
ന്യൂറോണല്‍ ഹൈപ്പര്‍എക്‌സൈറ്റബിലിറ്റിയില്‍ ത്രോംമ്പോസ്‌പോണ്ടിന്‍-1 എന്ന പ്രോട്ടീന്‍ വഹിക്കുന്ന സുപ്രധാന പങ്കും ചുഴലിരോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗാബാപെന്റിന്‍ എന്ന് മരുന്ന് ഉപയോഗിച്ചാല്‍ ന്യൂറോണല്‍ ഹൈപ്പര്‍എക്‌സൈറ്റബിലിറ്റി കുറയ്ക്കാനാകുമെന്നും അങ്ങനെ അര്‍ബുദ വളര്‍ച്ച നിലയ്ക്കുമെന്നും പരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ കണ്ടെത്തി.
വളരെ മാരകമായ ഗ്ലിയോബ്ലാസ്‌റ്റോമ പോലുള്ള മസ്തിഷ്‌കാര്‍ബുദഘങ്ങള്‍ക്കെതിരെ ഫലപ്രദമായ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post